തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി തന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്കെതിരാണ്. ഈ വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജി വയ്ക്കാൻ തയ്യാറാകണം. വിധി മുഖ്യമന്ത്രിക്ക് ആശ്വാസകരം എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. വിധി ഒരു വർഷം വൈകിയത് സംശയാസ്പദമാണെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. മുഖ്യമന്ത്രിയുടെ ധാർമികത ചോദ്യം ചെയ്യുന്നത് തന്നെയാണ് ലോകായുക്ത വിധി. മുഖ്യമന്ത്രി അധികാരത്തിൽ കടിച്ച് തൂങ്ങാതെ രാജിവയ്ക്കണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേസിലെ വിധി നീളുന്നത് നീതി നിഷേധമാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിക്ക് തുടരാനുള്ള ധാർമികത ഇല്ലെന്നും രാജി വച്ച് മാറി നിൽക്കാനുള്ള മര്യാദ കാണിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു. ഗുരുതരമായ പ്രശ്‌നങ്ങൾ ഉയർത്തുന്നതാണ് ലോകായുക്ത വിധി. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി എന്ന് ഒരു ജഡ്ജി കണ്ടെത്തിയിട്ടുണ്ട്. ഭിന്നാഭിപ്രായത്തിന്റെ സാങ്കേതികത്വത്തിൽ കടിച്ച് തൂങ്ങി അധികാരത്തിൽ തുടരാനുള്ള ശ്രമം മുഖ്യമന്ത്രി ഉപേക്ഷിക്കണം. മുഖ്യമന്ത്രി അധികാരത്തിൽ തുടർന്നാൽ ആ കസേരയുടെ മഹത്വം നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജിയിൽ ലോകായുക്ത മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് ഇന്നാണ് വിധി പറഞ്ഞത്. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ ഹർജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും വിധി പറഞ്ഞ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും.
Discussion about this post