തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി ഡോ.സിസ തോമസിനെ സർക്കാരും ഗവർണറും തമ്മിലുള്ള പോരിലെ ബലിയാടാക്കരുതെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ. സർക്കാരിനുള്ള അധികാരം ജനനന്മയ്ക്കായി ഉപയോഗിക്കേണ്ടതുണ്ടെന്നും നിയമം നടപ്പാക്കുമ്പോൾ നേരായ രീതിയും തുറന്ന മനസ്സുമാകണം ഉണ്ടാകേണ്ടതെന്നും ട്രിബ്യൂണൽ വ്യക്തമാക്കി. സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് റദ്ദാക്കണമെന്ന സിസ തോമസിന്റെ ആവശ്യം ട്രിബ്യൂണൽ തള്ളിയിരുന്നു.
സിസയുടെ ഭാഗം കേട്ടം ശേഷം മാത്രമേ തുടർനടപടി തീരുമാനിക്കാനാകൂ എന്നും നിർദ്ദേശിച്ചിരുന്നു. വിരമിക്കൽ ദിവസമായ ഇന്ന് സിസയോട് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചെങ്കിലും, ഇന്ന് ഹാജരാകില്ലെന്ന് സിസ തോമസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിരമിക്കുന്ന ദിവസം ആയതിനാൽ തിരക്കാണെന്നാണ് അറിയിച്ചിരിക്കുന്നത്. വിരമിക്കുന്ന ദിവസമായതിനാൽ കോളേജ് പ്രിൻസിപ്പലെന്ന നിലയിലും വിസിയെന്ന നിലയിലും ഔദ്യോഗിക കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും സിസ തോമസ് ചൂണ്ടിക്കാണിക്കുന്നു. വിശദീകരണം നൽകാൻ മറ്റൊരു ദിവസം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വിരമിച്ച ശേഷം സസ്‌പെൻഷൻ നൽകാൻ കഴിയില്ലെങ്കിലും പെൻഷൻ തടയുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനാകും. സിസ തോമസിനെതിരെയുള്ള നടപടി അവരുടെ ഭാഗം കേട്ടതിന് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു.
Discussion about this post