1980കളിലാണ് ചൈന ജനസംഖ്യ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം കൊണ്ടുവരുന്നത്. ദമ്പതിമാർ ഒരു കുട്ടിക്ക് മാത്രമേ ജന്മം നൽകാവൂ എന്നതായിരുന്നു നിയമം. വർഷങ്ങളോളം ആ നിയമം തുടർന്നു. രാജ്യത്തിന്റെ സാമ്പത്തികാവൃദ്ധിയിൽ ആ നയം വലിയ സംഭാവനകൾ നൽകിയെന്നാണ് ചൈനീസ് സർക്കാർ അവകാശപ്പെട്ടിരുന്നത്. ഏതെങ്കിലും മാതാപിതാക്കൾക്ക് ഒന്നിലധികം കുട്ടികൾ ഉണ്ടെന് അധികാരികൾ അറിഞ്ഞാൽ അവർ സർക്കാർ ഉദ്യോഗസ്ഥരോ സർവ്വകലാശാല ഉദ്യോഗസ്ഥരോ മറ്റോ ആണെങ്കിൽ അവർക്ക് ജോലി വരെ നഷ്ടപ്പെടുമായിരുന്നു. മാത്രമല്ല, ആർക്കെങ്കിലും രണ്ടാമതൊരു കുട്ടി പിറന്നാൽ മാതാപിതാക്കൾ പിഴ നൽകണമായിരുന്നു. അല്ലാത്തപക്ഷം ആ കുട്ടികളെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തില്ല. അതായത് അങ്ങനെയൊരു കുട്ടി ജീവിച്ചിരുക്കുന്നു എന്നതിന് യാതൊരു ഓദ്യോഗിക രേഖകളും ഉണ്ടായിരിക്കില്ല. അവർക്ക് വിദ്യാഭ്യാസമോ ചികിത്സയോ പോലും ലഭിക്കില്ല. 2021 ജൂലൈയിൽ ഈ നയം എടുത്തുകളഞ്ഞെങ്കിലും പല മാതാപിതാക്കളിലും ആ നയം ഉണ്ടാക്കിയ ആഘാതം തീരാനോവായി ഇന്നും അവശേഷിക്കുന്നു. അത്തരത്തിൽ ഒറ്റക്കുട്ടി നയം തന്റെ അമ്മയുടെ ജീവിതത്തിൽ ഒരു നൊമ്പരമായി മാറിയ കഥ പങ്കുവെച്ചിരിക്കുകയാണ് യുകെയിലെ ഡർഹം സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന ചൈനക്കാരിയായ ഒരു അസിസ്റ്റന്റ് പ്രഫസർ.
മുപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് അമ്മ എഴുതിയ ഒരു ഡയറിക്കുറിപ്പിന്റെ ചിത്രത്തോടെയാണ് ആരുടെയും ഉള്ളുലയ്ക്കുന്ന കഥ ഡോ. ,ചെൻചെൻ സാംഗ് ട്വിറ്ററിൽ പങ്കുവെച്ചത്. ഒറ്റക്കുട്ടി നയം കാരണം തന്റെ അമ്മയ്ക്ക് രണ്ടുമാസം മാത്രം പ്രായമുള്ള തന്റെ അനിയത്തിയെ ബന്ധുവിന്റെ വീട്ടിലേക്ക് അയക്കേണ്ടി വന്നുവെന്ന് ചെൻചെൻ പറയുന്നു. അന്ന് അമ്മ എഴുതിയ ഡയറിക്കുറിപ്പാണ് ഇതെന്നും ഈ പേജുകൾ കണ്ണീരിൽ കുതിർന്നവയാണെന്നും ചെൻചെനിന്റെ അതിവൈകാരികമായ ട്വീറ്റിൽ പറയുന്നു. ഒരു അമ്മയായപ്പോഴാണ് തന്റെ അമ്മയുടെ വേദന പൂർണ്ണമായും തനിക്ക് ഉൾക്കൊള്ളാനായതെന്നും കരയാതെ ഒരിക്കലും ഈ കുറിപ്പ് വായിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആ മകൾ സാക്ഷ്യപ്പെടുത്തുന്നു. പോകുന്നതിന് മുമ്പ് രണ്ടാഴ്ച മാത്രം പ്രായമുള്ള മകളെ ഒരിക്കൽക്കൂടി, അവസാനമായി മൂലയൂട്ടിയെന്നും അന്ന് ഒന്നരവയസുകാരിയായിരുന്ന തനിക്കും ആ വേദന അനുഭവപ്പെട്ടിരിക്കാമെന്നും ചെൻചെൻ പറയുന്നു.
അഞ്ചോ ആറോ വയസ്സുള്ളപ്പോൾ അന്ന് പിരിഞ്ഞ തന്റെ സഹോദരി വീട്ടിൽ തിരിച്ചെത്തിയെങ്കിലും അവളെ പിരിഞ്ഞപ്പോൾ ഉണ്ടായ വേദന തീരാനോവായി അമ്മയുടെ ജീവിതത്തിൽ അവശേഷിക്കുമെന്നും ട്വീറ്റിൽ പറയുന്നുണ്ട്. ഒറ്റക്കുട്ടി നയത്തിന് ഇരകളായ ദശലക്ഷക്കണക്കിന് കുടുംബങ്ങളിൽ ഒന്നുമാത്രമാണ് തന്റെ കുടുംബമെന്നും ഇതിലും സങ്കടകരമായ, ഹൃദയം തകർക്കുന്ന കഥകൾ മറ്റുപലർക്കും ഉണ്ടെന്നും ആ അധ്യാപിക പറയുന്നുണ്ട്. ഒറ്റക്കുട്ടി നയം ഉണ്ടാക്കിയ ആഘാതത്തെ സ്മരിക്കുന്നതിനായി ഒരു മ്യൂസിയം ഉണ്ടായാൽ അമ്മയുടെ ഡയറി അവിടെ പ്രദർശിപ്പിക്കുമെന്നും അവർ പറയുന്നുണ്ട്.
ചെൻചനിന്റെ കഥ നിരവധി പേരാണ് റീട്വീറ്റ് ചെയ്തത്. ചൈനക്കാരും മറ്റ് രാജ്യങ്ങളിലുള്ളവരും പോസ്റ്റിനെ അനുകൂലിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്. അതിൽ ചൈനീസ് പൗരനായ ഒരാൾ താൻ തന്റെ വീട്ടിലെ മൂന്നാമത്തെ കുട്ടി ആയിരുന്നുവെന്നും ഭാഗ്യം കൊണ്ട് തന്നെ മറ്റൊരു വീട്ടിലേക്ക് പറഞ്ഞയക്കേണ്ടി വന്നില്ലെന്നും പറയുന്നു. എന്നാൽ ഒറ്റക്കുട്ടി നയം തെറ്റിച്ചത് കൊണ്ടുള്ള പിഴ തന്റെ കുടുംബത്തിന് കടുത്ത സാമ്പത്തികബാധ്യതയായി എന്നവർ പറയുന്നുണ്ട്. ചൈനയിലെ ഓരോ കുടുംബത്തിനും ഇതുപോലെ ഒറ്റക്കുട്ടി നയമെന്ന മനുഷ്യത്വരഹിതമായ നയം കൊണ്ടുള്ള പീഡനത്തിന്റെയും വേദനയുടെയും ഒരു കഥ ഉണ്ടാകുമെന്നും ആ കമന്റിൽ പറയുന്നുണ്ട്.
Discussion about this post