വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം ഇവിടെ മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും രാജ്യം മുഴുവൻ നടത്തണമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അർജ്ജുൻ റാം മേഘ്‌വാൾ. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ സമിതിയുടെ ഒരുവർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ഡൽഹി കേന്ദ്രികരിച്ചും പരിപാടികൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി സംസാരിച്ചിരുന്നു. പഞ്ചാബിൽ നിന്നുള്ള അകാലികളും ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്.
മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ നടത്തിയ മുന്നേറ്റമായിരുന്നു വൈക്കം സത്യാഗ്രഹം. സവർണ്ണനും അവർണ്ണനും തോളോടു തോൾചേർന്ന് നടത്തിയ പ്രതിഷേധം. വിവിധ സമുദായങ്ങളിലെ നിരവധി സ്ത്രീകളാണ് സത്യഗ്രഹത്തിന് നേതൃത്വം നൽകിയ്. ഇതൊരു തിരുത്തൽ പ്രക്രിയയാണ്. ഹിന്ദു സമൂഹത്തിലെ തെറ്റുകൾ തിരുത്താൻ ഓരോ സമയത്തും അതിനുള്ളിൽ തന്നെ ആളുകൾ ഉണ്ടാകും. സ്വയംതിരുത്തൽ പ്രക്രിയയുടെ ഭാഗമായാണ് സത്യഗ്രഹം നടന്നത്. കോൺഗ്രസും സിപിഎമ്മും ഡിഎംകെയും പറയുന്നത് അന്ധവിശ്വാസങ്ങൾക്ക് അധിഷ്ഠതമാണ് ഹിന്ദുസമൂഹമെന്നാണ്. എന്നാൽ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ മറ്റക്കര ശ്രീരാമകൃഷ്ണമഠത്തിലെ വിശുദ്ധാനന്ദ സ്വാമി അധ്യക്ഷനായി. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എസ്. ജയസൂര്യൻ, ജോ. കൺവീനർ ഇ.എസ് ബിജു, ഡോ. ജെ. പ്രമീളാദേവി, കെ.വി. ശിവൻ, പി.ജി. ബിജുകുമാർ എന്നിവർ സംസാരിച്ചു.
വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്കിയവരുടെ പിന്മുറക്കാരെ യോഗത്തിൽ കേന്ദ്രമന്ത്രി ആദരിച്ചു. ടി.കെ. മാധവന്റെ ചെറുമകൻ ഗംഗാധരൻ, ചെറുമകൾ ഡോ. വിജയ നായർ, ഗോവിന്ദപണിക്കരുടെ ഇളയമകൻ രാമചന്ദ്രൻപിള്ള, കെ.വി. രാമൻ ഇളയതിന്റെ പിന്മുറക്കാരൻ ദാമോദരൻ ഇളയത് തുടങ്ങിയവരെയാണ് മന്ത്രി ആദരിച്ചത്.
Discussion about this post