അഹമ്മദാബാദ് : 2002 ലെ ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ പ്രതികളെ വെറുതെ വിട്ടു. ഇവർ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് 26 പേരെ പഞ്ച്മഹൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. പ്രതികൾക്കെതിരെ ഇതുവരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്ന് കോടതി നിരീക്ഷിച്ച സാഹചര്യത്തിലാണ് നടപടി. ആകെയുള്ള 39 പ്രതികളിൽ 13 പേർ വിചാരണക്കിടെ മരിച്ചിരുന്നു.
ഗോധ്രയിൽ സബർമതി ട്രെയിൻ കത്തിച്ചതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് കലോൽ പോലീസ് സ്റ്റേഷനിലാണ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 190 സാക്ഷികളെയും 334 തെളിവുകളും വിസ്തരിച്ചു. എന്നാൽ സാക്ഷികളുടെ വിവരണങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവിൽ പറഞ്ഞു.
2002 മാർച്ച് 1 ന്, ഗാന്ധിനഗർ ജില്ലയിലെ കലോൽ നഗരത്തിൽ രണ്ട് സമുദായങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം ആളുകൾ ആയുധങ്ങളുമായി ഏറ്റുമുട്ടി. ഇതിനിടെ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്.
Discussion about this post