ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മയ്‌ക്കെതിരെ വധ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. സംഘടനാ തലവനും ഖാലിസ്ഥാനി ഭീകരനുമായ ഗുർപവന്ത് സിംഗ് പന്നുവാണ് ഹിമന്ത ബിശ്വ ശർമ്മയ്ക്ക് നേരെ വധഭീഷണി മുഴക്കിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഖാലിസ്ഥാനി ഭീകരൻ അമൃത്പാൽ സിംഗിന്റെ സഹായികളായ ചിലരെ അസം പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിട്ടുണ്ട്. ഇതാണ് ഗുർപവന്തിനെ ചൊടിപ്പിച്ചത്. ഇവരെ എത്രയും വേഗം ജയിലിൽ നിന്നും മോചിപ്പിക്കണമെന്നും, അതുവരെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കരുതെന്നുമാണ് ഗുർപവന്തിന്റെ ആവശ്യം. അല്ലാത്ത പക്ഷം ഇതിന് വലിയ വില നൽകേണ്ടിവരുമെന്നും ഗുർപവന്ത് ഭീഷണിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ മാദ്ധ്യമ പ്രവർത്തകർക്കാണ് ഫോണിൽ ഖാലിസ്ഥാനി ഭീകരന്റെ സന്ദേശം ലഭിച്ചത്.
ഖാലിസ്ഥാനി റെഫറണ്ടത്തിലൂടെ പഞ്ചാബിനെ മോചിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. നിങ്ങളുടെ പോലീസ് അമൃത്പാലിന്റെ സഹായികളെ ജയിലിൽ ഉപദ്രവിക്കുകയാണെങ്കിൽ അതിന് വലിയ ശിക്ഷ അനുഭവിക്കേണ്ടിവരും. ഇത് ഇന്ത്യൻ സർക്കാരും ഖാലിസ്ഥാൻ അനുകൂല സിഖ് വിഭാഗവും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തിൽ ഹിമന്തബിശ്വ ശർമ്മ ഇരയാവാതിരിക്കട്ടെയെന്നും ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം മാദ്ധ്യമ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഹിമന്തബിശ്വ ശർമ്മയുടെ വസതിയിലും ഓഫീസിലും സുരക്ഷ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post