കോഴിക്കോട്: നാടിനെയാകെ നടുക്കുന്ന ദുരന്തമാണ് കോഴിക്കോട് എലത്തൂരിൽ ഉണ്ടായിരിക്കുന്നതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഭവസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിനു പിന്നിൽ വിധ്വംസക ശക്തികളുണ്ടോ എന്നത് കൃത്യമായി അന്വേഷിക്കണം. കേരളത്തിൽ തീവണ്ടിക്കകത്ത് ഇത്രയും വലിയ തോതിലുള്ള ആക്രമണം നടക്കുന്നത് ഇതാദ്യമായാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് സംഭവത്തിൽ വലിയ ദുരൂഹതയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിധ്വംസക ശക്തികൾ ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചോ എന്നതാണ് എല്ലാവരും ആശങ്കപ്പെടുന്നത്. അത്തരം ശക്തികൾ വലിയ തോതിൽ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. അതെല്ലാം സംശയത്തിനു വക നൽകുന്നതാണ്. ഏതെങ്കിലും ഒരു വ്യക്തി മാത്രമാണോ അതോ ഇത്തരം ശക്തികൾ ഇതിനു പിന്നിലുണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്തണം. സംസ്ഥാന പോലീസ് ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കാര്യക്ഷമമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നുപേർ മരണപ്പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തത് നടുക്കുന്ന സംഭവമാണ്. സത്യം തെളിയുന്നതുവരെ നിഗമനങ്ങളിലേക്ക് പോകാൻ സാധിക്കില്ല. പക്ഷേ സത്യം പുറത്തുവരണമെന്ന് ജനം ആഗ്രഹിക്കുന്നു. എല്ലാ അന്വേഷണ ഏജൻസികളും സംയുക്തമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.










Discussion about this post