സിതാപൂർ: ഈദ്ഗാഹിൽ ടൈൽസ് ഇടുന്നതിനെച്ചൊല്ലി തർക്കവും സംഘർഷവും. വിഷയം അറിഞ്ഞെത്തിയ പോലീസിന് നേർക്കും കല്ലേറ്. പക്ഷെ മണിക്കൂറുകൾക്കകം സ്ഥലത്ത് ക്രമസമാധാനം പുനസ്ഥാപിച്ച് യുപി പോലീസ്. വലിയ സംഘർഷത്തിലേക്ക് വഴിമാറാൻ സാദ്ധ്യതയുണ്ടായിരുന്ന പ്രശ്‌നമാണ് പോലീസിന്റെ സമയോചിത ഇടപെടലിലൂടെ പരിഹരിച്ചത്.
ഒരേ മതത്തിൽപെട്ടവർ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് തർക്കമുണ്ടാകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചയായിരുന്നു സംഭവം. തർക്കം സംഘർഷത്തിലേക്ക് വഴിമാറിയതോടെ രണ്ട് വിഭാഗങ്ങളും കല്ലേറ് തുടങ്ങി. സ്ഥലത്ത് എത്തിയ പോലീസിന് നേർക്കും ആദ്യം കല്ലേറ് ഉണ്ടായി. കല്ലേറ് തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരന് തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ കൂടുതൽ സ്‌റ്റേഷനുകളിൽ നിന്ന് പോലീസെത്തിയതോടെ ജനക്കൂട്ടം സംഘർഷത്തിൽ നിന്ന് പിൻമാറി. സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. നിലവിൽ സ്ഥലത്ത് ക്രമാസമാധാന പ്രശ്‌നമില്ലെന്നും സംഘർഷം പൂർണമായി നിയന്ത്രിച്ചുവെന്നും സർക്കിൾ ഓഫീസർ അഭിഷേക് പ്രതാപ് അജയ് പറഞ്ഞു.
പരിക്കേറ്റ പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇയാളുടെ പരിക്ക് നിസ്സാരമാണെന്നും പോലീസ് അറിയിച്ചു.
Discussion about this post