മണ്ണാർക്കാട്: അട്ടപ്പാടി മധുകൊലക്കേസിലെ കോടതിവിധിയിൽ പ്രതികരണവുമായി മധുവിന്റെ അമ്മയും സഹോദരിയും. രണ്ട് പേരെ വെറുതെ വിട്ട കോടതിവിധിക്കെതിരെ അപ്പീൽ പോകുമെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി. മധുവിനെ കൊലപ്പെടുത്തിയ കേസിൽ 16 പേരും കുറ്റക്കാരാണെന്നും മധുവിന്റെ അമ്മ പ്രതികരിച്ചു. പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ട്. എന്നാൽ രണ്ട് പേരെ വെറുതെ വിട്ടതിൽ വിഷമമുണ്ട്. ഇതിനെതിരെ വേണ്ടി വന്നാൽ സുപ്രീംകോടതി വരെ പോകും.
ഇത്രയും താഴേക്കിടയിൽ നിന്ന് കേസ് ഇവിടെ വരെ എത്തിക്കാൻ കഴിഞ്ഞെങ്കിൽ അതിൽ സന്തോഷമുണ്ട്. കോടതിയോട് നന്ദി പറയുകയാണ്. മധുവിന് നീതി കിട്ടിയെന്ന് പറയാനാകില്ല. കേസിൽ എല്ലാവരും കുറ്റക്കാരാണ്. പതിനാറ് പേരും ശിക്ഷിക്കപ്പെടുന്നതിന് വേണ്ടിയാണ് പോരാടിയത്. എന്നാൽ രണ്ട് പേരെ വെറുതെ വിട്ടു. ഇവരെ കൂടി ശിക്ഷിക്കുന്നതിനായി പോരാടും. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ഭീഷണി അവഗണന അങ്ങനെ പലതും സഹിച്ചാണ് കേസ് ഇതുവരെ എത്തിച്ചത്. ഇനിയും മുന്നോട്ട് പോകും. ഇപ്പോളും തങ്ങളെ ഒറ്റപ്പെടുത്തുന്ന രീതിയിലുള്ള സംഭവങ്ങളുണ്ട്. നേരിട്ടല്ലെങ്കിലും ഭീഷണിയും തുടരുന്നുണ്ട്. വെറുതെ വിട്ട രണ്ട് പേർക്ക് കൂടി ശിക്ഷ വാങ്ങി നൽകാൻ ഏതറ്റം വരെയും പോകുമെന്നും മധുവിന്റെ സഹോദരി പറഞ്ഞു.
അട്ടപ്പാടി മധു കൊലക്കേസിൽ 16ൽ പതിനാല് പ്രതികളും കുറ്റക്കാരെന്നാണ് കോടതിയത്. കേസിലെ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടു. ഹുസൈൻ, മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദിഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അനീഷിനേയും അബ്ദുൾ കരീമിനേയുമാണ് മാറ്റി നിർത്തിയത്. അന്യായമായ സംഘം ചേരൽ, പട്ടികവർഗ അതിക്രമം, പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞിട്ടുണ്ട്.
Discussion about this post