തിരുവനന്തപുരം: ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സ് ട്രെയിനിൽ കഴിഞ്ഞ ദിവസമുണ്ടായ സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതും, കേട്ടു കേൾവിയില്ലാത്തതുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിഞ്ചുകുഞ്ഞടക്കം മൂന്ന് പേരുടെ ജീവനാണ് നഷ്ടമായത്. ആയിരക്കണക്കിനാളുകൾ സുരക്ഷിതമായ യാത്രാമാർഗമെന്ന നിലയിൽ ആശ്രയിക്കുന്ന ട്രെയിൻ തന്നെ അക്രമത്തിന് തെരഞ്ഞെടുത്തതിൽ വലിയ ദുരൂഹതയുണ്ട്. അക്രമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും കണ്ടെത്താനാകണം. ഈ ദാരുണസംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷിച്ച് പ്രതിക്ക് കർശന ശിക്ഷ ഉറപ്പാക്കണം. പഴുതടച്ച അന്വേഷണം നടത്തി പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സംസ്ഥാന സർക്കാർ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അന്വേഷണം സർക്കാർ നിയോഗിച്ച് പ്രത്യേക സംഘം അതിവേഗം പൂർത്തിയാക്കണം. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസും പുറത്തുവിട്ടിട്ടുണ്ട്. പ്രതിയെക്കുറിച്ചുള്ള പ്രാഥമിക സൂചനകൾ ലഭ്യമായിട്ടുണ്ട്. യാദൃശ്ചികമായി ഉണ്ടായ സംഭവമല്ല എന്നു വ്യക്തമാണ്. ഒരേ സമയം നിരവധിപേരെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടാണോ പ്രതി എത്തിയതെന്നും സംശയമുണ്ട്. നിരപരാധികളുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരുടെ ആശ്രിതർക്കും, പരിക്കേറ്റവർക്കും റെയിൽവെ നഷ്ടപരിഹാരം നൽകണം. റെയിൽവെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കേന്ദ്ര റെയിൽവെ മന്ത്രാലയം ശക്തമാക്കണമെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post