പറ്റ്‌ന: ബിഹാറിൽ വാഹനം മറിഞ്ഞ് സിആർപിഎഫ് സേനാംഗങ്ങൾക്ക് പരിക്ക്. നാല് പേർക്കാണ് പരിക്കേറ്റത്. ജമുയ് ജില്ലയിലായിരുന്നു സംഭവം.
215 കോബ്രാ ബറ്റാലിയൻ അംഗങ്ങളായ സിതി യമലോ, അനിഷ് സിംഗ്, സന്തോഷ് യാദവ്, സാബു രാജ് എന്നിവർക്കാണ് പരിക്കേറ്റത്. ഹമല്യപൂരിലായിരുന്നു ഇവർക്ക് സുരക്ഷാ ചുമതല. ഇതിനായി പോകുന്നതിനിടെ പ്രദേശത്തെ പാലത്തിൽവച്ചായിരുന്നു അപകടം ഉണ്ടായത്. പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ എതിരെ വന്ന വാഹനത്തിൽ നിന്നുണ്ടായ ലൈറ്റ് വാഹനം ഓടിച്ചിരുന്ന സേനാംഗത്തിന്റെ കണ്ണിൽ പതിച്ചു. ഇതോടെ നിയന്ത്രണംവിട്ട വാഹനം മറിയികുകയായിരുന്നു.
പ്രദേശവാസികളാണ് അപകടം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശവാസികൾ ആയിരുന്നു വാഹനത്തിൽ നിന്നും സേനാംഗങ്ങളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.










