തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോട്ടയം ജില്ലയിലെ തിടനാട്, പത്തനംതിട്ട ജില്ലയിലെ ചിറ്റാർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെയാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കിയത്. 2023 ഏപ്രിൽ 4 മുതൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറു വർഷത്തേക്കാണ് വിലക്ക്.
തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, ചിറ്റാർ ഗ്രാമപഞ്ചായത്ത് അംഗം സജി വർഗീസ് എന്നിവരെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യരാക്കിയത്.
തിടനാട് ഗ്രാമപഞ്ചായത്തിൽ 2015 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സാബു ജോസഫ് നാലാം വാർഡിൽ നിന്നും, ഉഷ ശശി പതിനാലാം വാർഡിൽ നിന്നും കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികളായി വിജയിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ 2018 മേയ് 15 ന് നടന്ന അവിശ്വാസപ്രമേയ ചർച്ചയിൽ വിപ്പ് ലംഘിച്ച് പങ്കെടുത്തതാണ് അയോഗ്യതയ്ക്ക് കാരണം. പതിമൂന്നാം വാർഡ് അംഗം മിനി സാവിയോ ഫയൽ ചെയ്ത കേസിലാണ് കമ്മീഷൻ വിധി പ്രസ്താവിച്ചത്.
ചിറ്റാർ ഗ്രാമപഞ്ചായത്തിൽ 2020 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സജി വർഗീസ് രണ്ടാം വാർഡിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 2020 ഡിസംബർ 30 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തതാണ് അയോഗ്യതയ്ക്ക് കാരണമായത്. ചിറ്റാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗം എ.ബഷീർ സമർപ്പിച്ച പരാതിയിലാണ് നടപടി.
Discussion about this post