ഇടുക്കി: ഒരു ഇടവേളയ്ക്ക് ശേഷം ചിന്നക്കനാലിൽ വീണ്ടും ആക്രമണം നടത്തി അരിക്കൊമ്പൻ. 301 കോളനിയിലെ വീട് ഇടിച്ച് തകർത്തു. കുടി നിവാസി കുട്ടായുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
രാത്രിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ച് പറമ്പിക്കുളത്തേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടർ നീക്കങ്ങൾ ആരംഭിക്കാനിരിക്കെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം 26 ന് ആനയെ പിടികൂടി കൂട്ടിലടയ്ക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നിരീക്ഷണം ആരംഭിച്ച ശേഷം ആനയുടെ ആക്രമണം ഒരിക്കൽ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വീണ്ടും ആക്രമണം ഉണ്ടായ സാഹചര്യത്തിൽ ആനയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആനയെ പിടികൂടി പറമ്പിക്കുളത്തേക്ക് കൊണ്ടുവിടാനുള്ള കോടതിയുടെ ഉത്തരവിൽ സന്തോഷമുണ്ടെന്ന് ആയിരുന്നു നാട്ടുകാരുടെ പ്രതികരണം.
ചിന്നക്കനാൽ- ശാന്തൻപാറ മേഖലയിൽ നിരന്തരം ഭീതി പടർത്തുന്ന കാട്ടാനയാണ് അരിക്കൊമ്പൻ. ഇതുവരെ ആനയുടെ ആക്രമണത്തിൽ ഏഴ് പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി വീടുകളും കെട്ടിടങ്ങളും ആന തകർത്തിട്ടുണ്ട്.
Discussion about this post