ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി മത്സരത്തിനായി കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് സദ്യ വിളമ്പിയ കാര്യം ഓർത്തെടുത്ത് പാചക വിദഗ്ധൻ സുരേഷ് പിള്ള. 2018-ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കളിക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ ടീം. തിരുവനന്തപുരത്തെ റാവിസ് ഹോട്ടലിൽ അന്ന് ജോലി ചെയ്യുകയായിരുന്നു ഷെഫ് സുരേഷ് പിള്ള.
”അറബിക്കടലിൽ നിന്നും അഷ്ടമുടി കായലിൽ നിന്നും എത്തിച്ച വിവിധയിനം മീനുകൾ കൊണ്ടൊരു സമുദ്രസദ്യയാണ് ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി അന്ന് ഒരുക്കിയത്. വെജിറ്റേറിയൻ ആയത് കൊണ്ട് തന്നെ വിരാട് കോഹ്ലി അതൊന്നും കഴിച്ചില്ല. അപ്പോൾ കേരളത്തിലെ ഏറ്റവും പ്രശസ്തമായ വെജിറ്റേറിയൻ ഭക്ഷണം, സദ്യ ഒരുക്കട്ടേയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം ആകാക്ഷയോടെ യെസ് എന്ന് പറഞ്ഞു. വിരാട് കോഹ്ലി ആരാധകനായത് കൊണ്ട് തന്നെ അത് എന്റെ കാതുകൾക്ക് ഒരു സംഗീതമായിരുന്നു.
പിന്നീട് പെട്ടെന്ന് തന്നെ അദ്ദേഹത്തിന് വേണ്ടി 24 കൂട്ടം സദ്യയൊരുക്കി. ഒരാൾക്ക് മാത്രം വേണ്ടി സദ്യയൊരുക്കുക എന്നത് പ്രയാസകരമായിരുന്നു. എന്നാലും എത്രയും പെട്ടെന്ന് തന്നെ ഞങ്ങളത് ചെയ്ത് തീർത്തു. എല്ലാം ശരിയല്ലേ എന്നറിയാൻ ഞാൻ തന്നെയാണ് അദ്ദേഹത്തിന് ഭക്ഷണം വിളമ്പിക്കൊടുത്തത്. എന്നാൽ അടുത്ത നിമിഷം സംഭവിച്ചത് എന്നെ അത്ഭുതപ്പെടുത്തി.
ബാക്കി വരുന്ന ഭക്ഷണം എന്താണ് ചെയ്യുക എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അത് കളയുമെന്ന് ഞാനും വിഷമത്തോടെ പറഞ്ഞു. എന്നാൽ ഈ ഭക്ഷണത്തിന്റെ ബാക്കി തനിക്ക് രാത്രി നൽകാമോ എന്നായിരുന്നു കോഹ്ലിയുടെ അടുത്ത ചോദ്യം. അതിത്ഥികള്‍ക്ക് നല്‍കുന്ന ഭക്ഷണം സൂക്ഷിച്ചുവെയ്ക്കരുതെന്ന് ഹോട്ടലിന്റെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ നിയമമുണ്ടായിരുന്നു. അതോടൊപ്പം താരങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെ കുറിച്ച് ബി.സി.സി.ഐയുടേയും മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കേണ്ടി വന്നു. ഈ ഭക്ഷണത്തിന്റെ ബാക്കി രാത്രി നൽകാനാവില്ലെന്ന് കോഹ്ലിയോട് പറഞ്ഞു. എന്നാൽ തനിക്ക് വേണ്ടി തയ്യാറാക്കിയ ഭക്ഷണം കളയാൻ പാടില്ലെന്ന ഉറച്ചനിലപാടിലായിരുന്നു കോഹ്ലി. ഒടുവിൽ ഞങ്ങൾക്ക് അത് ചെയ്തുകൊടുക്കേണ്ടി വന്നു.
അദ്ദേഹത്തെപ്പോലെ വിജയം കൈവരിച്ച മനുഷ്യൻ, മത്സരത്തിൽ ഏറ്റവും മികച്ചയാൾ, ലോകമെമ്പാടുമുള്ളവർ ഇഷ്ടപ്പെടുന്ന വ്യക്തിത്വം, പണം കൊടുത്ത് എന്ത് വേണമെങ്കിലും നേടാൻ സാധിക്കുന്നയാൾ, അദ്ദേഹത്തിന് വിളമ്പിയ ഭക്ഷത്തിന്റെ ബാക്കി അടുത്ത നേരം വീണ്ടും വിളമ്പാൻ ആവശ്യപ്പെടുന്നു. ഭക്ഷണം പാഴായിപ്പോകാതിരിക്കാൻ ശ്രമിക്കുന്നു. ഇതെല്ലാം സംഭവിച്ചത് അടച്ചിട്ട മുറിയിൽ വെച്ചാണെന്ന് ഓർക്കണം. അതൊന്നും ക്യാമറയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ല, അതാണ് വിരാട് കോഹ്ലി എന്ന പച്ചയായ മനുഷ്യൻ.
നിങ്ങള്‍ ആരാധിക്കുന്ന വ്യക്തിത്വങ്ങളെ നേരിട്ട് കാണരുതെന്നും അവര്‍ നിങ്ങളെ നിരാശപ്പെടുത്തുമെന്നും എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഞാന്‍ എന്റെ ഹീറോയെ കണ്ടു. എന്റെ സ്‌നേഹം പതിന്മടങ്ങ് വർദ്ധിക്കുകയാണ് ചെയ്തത്. അന്നും ഇന്നും എന്നും ഞാനൊരു കോഹ്ലി ആരാധകനാണ്. ” സുരേഷ് പിള്ള കുറിച്ചു.
നമ്മുടെ പാവയ്ക്കയും, ചേനയും, ചീരയും, കാച്ചിലും, കുംബ്ലങ്ങയുമെല്ലാം അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ടുവെന്നും സുരേഷ് പിള്ള കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Discussion about this post