മലപ്പുറം: കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. എടപ്പാൾ സ്വദേശിനിയ്ക്കായി കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും ദുരനുഭവം നേരിട്ടത്. സംഭവത്തിൽ കെഎസ്ആർടിസി ജോയിന്റെ എംഡിയ്ക്കാണ് യുവതി പരാതി നൽകിയത്.
ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. കെഎസ്ആർടിസി ഡീലക്‌സ് ബസിലെ ജീവനക്കാരാണ് യുവതിയെ ഇറക്കിവിട്ടത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് നിന്നായിരുന്നു യുവതി എടപ്പാളിലേക്ക് യാത്ര ആരംഭിച്ചത്. സാധാരണ കെ- സ്വിഫ്റ്റ് ബസിലാണ് യുവതി തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് വരാറ്. പതിവ് പോലെ കെ-സ്വിഫ്റ്റ് ബുക്ക് ചെയ്‌തെങ്കിലും ലഭിച്ചത് ഡീലക്‌സ് ബസാണ്.
സ്വിഫ്റ്റ് ബസിനായി യുവതി ഏറെ നേരം വഴിയിൽ കാത്ത് നിന്നു. എന്നാൽ ബസ് കാണാതായതോടെ അന്വേഷിച്ചപ്പോഴാണ് ഡീലക്‌സ് ബസാണെന്ന് വ്യക്തമായത്. ഇതോടെ ഇതിൽ കയറി യാത്ര ആരംഭിച്ചു. പതിവായി എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിലെ ഗോവിന്ദ ടാക്കീസിന് സമീപമാണ് യുവതി ഇറങ്ങുക. എന്നാൽ ഇവിടെ ഇറങ്ങാൻ ബസ് ജീവനക്കാർ അനുവദിച്ചില്ല. ഇറക്കണമെങ്കിൽ കുറ്റിപ്പുറത്തേക്ക് ടിക്കറ്റ് എടുക്കണമെന്ന് ആയിരുന്നു യുവതിയോട് ജീവനക്കാർ ആവശ്യപ്പെട്ടത്.
എന്നാൽ എടുക്കില്ലെന്ന് യുവതി പറഞ്ഞു. ഇതോടെ പുലർച്ചെ എടപ്പാൾ മേൽപ്പാലം കഴിഞ്ഞ് യുവതിയെ ഇറക്കി വിടുകയായിരുന്നു. വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതോടെ യുവതി ഭയന്നു. തുടർന്ന് പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവിനൊപ്പമാണ് ഇവിടെ നിന്നും യുവതി വീട്ടിലേക്ക് മടങ്ങിയത്.
Discussion about this post