ലണ്ടന്‍: പ്രവാചകന് മുഹമ്മദിന്റെ ജീവിതം ആസ്പദമാക്കിയുള്ള സ്കോട്ടിഷ് സിനിമ ദ മെസേജിന്റെ പ്രദര്‍ശനം ബ്രിട്ടനില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇസ്ലമിക സംഘടനകളില്‍ നിന്ന് ഭീഷണി നേരിട്ട സാഹചര്യത്തിലാണ് പ്രദര്‍ശനം വിലക്കിയത്. അടുത്ത ഞായറാഴ്ച ബ്രിട്ടനിലെ ദ ഗ്രോസ്വീനര് സിനിമ തിയറ്ററിലാണ് ബ്രിട്ടനിലെ ഇസ്ലാമിക് സൊസൈറ്റി(ഐ.എസ്.ബി)യുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്.
സിനിമ പ്രദര്‍ശിപ്പിക്കുന്ന നടപടിയില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ ഇസ്ലാമിക സംഘടനയായ ഐഎസ്ബി രംഗത്തെത്തിയതാണ് ബ്രിട്ടീഷ് സര്‍ക്കാരിനെ ആശങ്കയിലാക്കിയത്. സ്കോട്ട്ലന്‍ഡ്, നൈജീരിയ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സിനിമയ്ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. സിനിമ ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുന്നു,
പാട്ടും നൃത്തവും പോലെ അനാവശ്യമായ കാര്യങ്ങള്‍ സിനിമയില്‍ തിരുകിക്കയറ്റി, ചരിത്രം പരിശോധിക്കുമ്പോള്‍ സിനിമയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ കൃത്യമല്ല, അമുസ്ലിം കഥാപാത്രങ്ങളെയാണ് സിനിമയില്‍ പ്രവാചകന്റെ അനുയായികളായി ചിത്രീകരിച്ചിരിക്കുന്നത് എന്നിങ്ങനെയാണ് ഇസ്ലാമിക യാഥാസ്ഥിതിക സംഘടനകളുടെ വാദം.
അതേസമയം ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് പ്രതിഷേധകരുടേതെന്നും സിനിമ പ്രദര്‍ശനത്തില്‍നിന്ന് പിന്മാറരുതെന്നും പല കോണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രവാചകന്റെ ജീവിതം അനാവരണം ചെയ്യാനുള്ള ശ്രമമാണ് സിനിമയില്‍ സംവിധായകന് മുസ്തഫ അക്കാദ് നടത്തിയത്. 1977ല്‍ പുറത്തിറങ്ങിയ സിനിമ ഓസ്കര് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
ഇസ്ലാമിക തത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ 1990ല്‍ ബ്രിട്ടനില്‍ രൂപവത്കരിച്ച സാമുദായിക സന്നദ്ധ സംഘടനയാണ് ഐ.എസ്.ബി. ഇസ്ലാമിക സംഘടനകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിട്ടും സിനിമ പ്രദര്‍ശിപ്പിച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന ഭീതിയാണ് അധികൃതര്‍ക്കുള്ളത്. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ച ചാര്‍ളി ഹെബ്ദോ വാരികയ്ക്ക് നേരെ ഉണ്ടായ ആക്രമണം കലാലോകത്ത് വലിയ ആശങ്കയുയര്‍ത്തിയിരുന്നു. ഇത്തരം ഭീതി പടര്‍ത്താനുള്ള ചിലരുടെ ശ്രമത്തിന് കീഴടങ്ങുന്നത് കലരംഗം നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന് കലാരംഗത്തുള്ളവര്‍ പറയുന്നു. ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങുന്നത് മതതീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.
Discussion about this post