തിരുവനന്തപുരം: കെഎസ് യു പുനസംഘടനയെച്ചൊല്ലി സംസ്ഥാന കോൺഗ്രസിൽ കലഹം. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാമും ജനറൽ സെക്രട്ടറി കെ ജയന്തും മേൽനോട്ട ചുമതല ഒഴിഞ്ഞു. മാനദണ്ഡങ്ങൾ മറികടന്ന് വിവാഹിതരെ ഉൾപ്പെടുത്തുകയും ജംബോ കമ്മിറ്റി നിശ്ചയിക്കുകയും ചെയ്തതിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ദേശീയ നേതൃത്വത്തെ അതൃപ്തി അറിയിച്ചു.
30 ജനറൽ സെക്രട്ടറിമാരും നാല് വൈസ് പ്രസിഡന്റുമാരും രണ്ട് സീനിയർ വൈസ് പ്രസിഡന്റുമാരും അടക്കം 101 പേരാണ് സംസ്ഥാന കമ്മിറ്റിയിൽ ഉളളത്. 43 നിർവ്വാഹക സമിതിയംഗങ്ങളും 21 കൺവീനർമാരും സമിതിയിൽ ഉണ്ട്. ജനറൽ സെക്രട്ടറിമാരിൽ അധികവും കെസി വേണുഗോപാലിനോടും വി.ഡി സതീശനോടും കൂറു പുലർത്തുന്നവരാണ്. ഇരുവരും ചേർന്ന് പട്ടിക അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം. അലോഷ്യസ് സേവ്യർ ആണ് സംസ്ഥാന അദ്ധ്യക്ഷൻ.
മഹിളാ കോൺഗ്രസ് പുനസംഘടന വിവാദമായതിന് പിന്നാലെയാണ് കെഎസ് യു പുനസംഘടനയും കോൺഗ്രസിൽ പ്രശ്നങ്ങൾക്ക് തിരികൊളുത്തിയത്. കെഎസ് യുവിന്റെ ചുമതലയുളള എൻഎസ് യുഐ ദേശീയ സെക്രട്ടറി ശൗര്യവീർ സിംഗ് ആണ് പട്ടിക പുറത്തിറക്കിയത്. സംസ്ഥാന പുനസംഘടനയ്ക്ക് പുറമേ 14 ജില്ലകളിലും പുതിയ അദ്ധ്യക്ഷൻമാരെയും നിയമിച്ചിട്ടുണ്ട്.
Discussion about this post