ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സച്ചിൻ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സമരമുഖത്തേക്ക് ഇറങ്ങിയിരിക്കുന്നത്.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നൽകിയ വാഗ്ദാനങ്ങളിൽ കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുന്നുവെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകേണ്ടതുണ്ടെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. എക്സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം, ലളിത് മോദി സത്യവാങ്മൂലം എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതികേസുകളിൽ എന്തുകൊണ്ടാണ് അദ്ദേഹം അന്വേഷണമോ നടപടിയോ ആരംഭിച്ചില്ലെന്ന് സച്ചിൻ പൈലറ്റ് ചോദിക്കുന്നു. മുൻ ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസ് സർക്കാരിന്റെ പക്കൽ തെളിവുകൾ ഉണ്ടെന്നും എന്നാൽ അതൊന്നും അദ്ദേഹം നടപ്പാക്കിയില്ലെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു. അഴിമതികളിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് കത്ത് നൽകിയിരുന്നെന്നും ഇതുവരേ മറുപടി ലഭിച്ചിട്ടില്ലെന്നും സച്ചിൻ ആരോപിച്ചു.
വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ തിരഞ്ഞെടുപ്പിലേക്ക് പോകാനാവില്ല. തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങൾ പ്രവർത്തിക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പിലേക്ക് പോകുകയാണ്. മാതൃകാ പെരുമാറ്റച്ചട്ടം ഉടൻ പ്രാബല്യത്തിൽ വരും. ഞങ്ങൾ ജനങ്ങളോട് ഉത്തരവാദികളാണെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
Discussion about this post