ശ്രീനഗർ : ജമ്മു കശ്മീരിൽ നിന്ന് ഭീകരത തുടച്ചുനീക്കപ്പെടുന്നതായി റിപ്പോർട്ട്. ആകെ ഭീകരരുടെ എണ്ണം 50 ആയി കുറഞ്ഞുവെന്ന് ഡിജിപി അറിയിച്ചു. കശ്മീർ താഴ്വരയിൽ തീവ്രവാദം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഭീകരരുടെ എണ്ണം 70 ൽ താഴെയായി രേഖപ്പെടുത്തുന്നത്.
കശ്മീർ പോലീസ് നടത്തിയ അന്വേഷണത്തിൽ 29 ഭീകരരാണ് കശ്മീരിൽ നിന്നുളളത്. ഇതിൽ മൂന്ന് പേർ ഏറെ കാലം മുൻപ് തന്നെ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. ഹിസ്ബുൾ മുജാഹിദ്ദീൻ ഓപറേഷൻസ് കമാൻഡർ ഫാറൂഖ് അഹമ്മദ് ഭട്ട്, ജാവേദ് അഹമ്മദ് മട്ടൂ, റിയാസ് അഹമ്മദ് എന്നിവരാണിത്.
വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന 20-24 വരെ ഭീകരർ കശ്മീരിലുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, 30-35 വരെ വിദേശ തീവ്രവാദികൾ കശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ഭീകരരെ എല്ലാ ഭാഗത്ത് നിന്നും വളഞ്ഞുകഴിഞ്ഞുവെന്ന് ഡിജിപി ദിൽഭാംഗ് സിംഗ് അറിയിച്ചു. പ്രതിഷേധക്കാരും, വിഘടനവാദികളും, തീവ്രവാദി ഫണ്ടിംഗ് നടത്തിയവരും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. തീവ്രവാദത്തെ ഒരു പരിധി വരെ ഇല്ലാതാക്കാൻ പോലീസിനും സുരക്ഷാ സേനയ്ക്കും സാധിച്ചു. 2017 ൽ 350 സജീവ തീവ്രവാദികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 50 ആയിരിക്കുകയാണ്.
ജമ്മു കശ്മീരിൽ തീവ്രവാദത്തിന്റെ അടിവേരിളക്കിക്കഴിഞ്ഞു. എന്നാൽ എപ്പോൾ വേണമെങ്കിലും ഇത് വർദ്ധിക്കാനും കുറയാനും സാധ്യതയുണ്ടെന്നും. എല്ലാം പാകിസ്താനിൽ നിന്നുളള നുഴഞ്ഞുകയറ്റത്തെ അപേക്ഷിച്ചിരിക്കുമെന്നും പോലീസ് വ്യക്തമാക്കുന്നുണ്ട്.
Discussion about this post