മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി. മുംബൈ പോലീസിനാണ് ഭീഷണി ഫോൺ കോൾ ലഭിച്ചത്. ഈ മാസം 30ാം തിയതി സൽമാനെ കൊല്ലുമെന്നാണ് ഫോൺവിളിച്ചയാൾ പറഞ്ഞത്. റോക്കി ഭായ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ രാജസ്ഥാനിലെ ജയ്പൂരിൽ നിന്നാണ് വിളിക്കുന്നതെന്നാണ് പോലീസിനോട് പറഞ്ഞത്. ഇന്നലെ പോലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൽമാന്റെ ബാന്ദ്രയിലെ വസതിക്ക് മുന്നിലുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം സൽമാൻ ഖാന് ഭീഷണി ഇ-മെയിൽ വന്നതിനെ തുടർന്ന് സൽമാന് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. സൽമാൻ ഖാന്റെ ഓഫീസിലേക്ക് ഭീഷണി ഇ-മെയിൽ അയച്ചതിന് ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ, ഒരു രോഹിത് എന്നിവർക്കെതിരെ ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
പ്രശാന്ത് ഗുഞ്ചാൽക്കർ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലും സൽമാന് അജ്ഞാതന്റെ വധഭീഷണി സന്ദേശം ലഭിച്ചിരുന്നു.
Discussion about this post