ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനും രാജസ്ഥാൻ സർക്കാരിനുമെതിരെ നിലപാട് വ്യക്തമാക്കി ഏകദിന ഉപവാസം നടത്തിയ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. കോൺഗ്രസിലെ ഉൾപ്പോര് ശക്തമാകുന്നതിനിടെ, സച്ചിൻ ബിജെപി ഉന്നത നേതൃത്വവുമായി ചർച്ചകൾ സജീവമാക്കിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഏകദിന ഉപവാസം നടത്തിയ സച്ചിൻ പൈലറ്റുമായി പ്രിയങ്ക ഗാന്ധി വാദ്ര ടെലിഫോണിൽ സംസാരിച്ചിരുന്നു. അതേസമയം, സച്ചിൻ പൈലറ്റ് ഉപവാസ സമരം അവസാനിപ്പിച്ചതിന് പിന്നാലെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെ പിന്തുണയ്ക്കുന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
സച്ചിൻ പൈലറ്റിന്റെ നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബിജെപി നിരീക്ഷിക്കുന്നു. സച്ചിൻ പൈലറ്റിന്റെ ഏകദിന ഉപവാസം രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ പെട്ടിയിലെ അവസാന ആണിയാണെന്ന് പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡ് പറഞ്ഞു.
അതേസമയം, സച്ചിൻ പൈലറ്റ് ബിജെപിയുടെ ഏജന്റ് ആണ് എന്ന ആരോപണവുമായി ഗെഹ്ലോട്ട് പക്ഷത്തെ നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ബിജെപി ഈ ആരോപണം ശക്തമായി നിഷേധിച്ചു. കസേരയിൽ കടിച്ച് തൂങ്ങി കിടക്കാൻ ഒരാളും, കസേര പിടിച്ചെടുക്കാൻ രണ്ടാമനും തമ്മിൽ നടക്കുന്ന പരമ്പരാഗത കോൺഗ്രസ് തമ്മിൽതല്ലാണ് രാജസ്ഥാനിലേത് എന്ന് ബിജെപി എം പി, കെ എൽ മീണ അഭിപ്രായപ്പെട്ടു.
Discussion about this post