ആലപ്പുഴ: മാവേലിക്കരയിൽ 12 കാരന് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം. സംഭവത്തിൽ പല്ലാരിമംഗലം സ്വദേശിയായ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുതരമായി പരിക്കേറ്റ കുട്ടി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെയാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. കുട്ടി കളിക്കുന്നതിനിടെ വീണാണ് തലയ്ക്ക് പരിക്കേറ്റത് എന്നാണ് ഇയാൾ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാൽ ഇയാളുടെ അസ്വാഭാവികമായ പെരുമാറ്റത്തിൽ ആശുപത്രി ജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു.
കുട്ടിയോട് പരിക്ക് എങ്ങനെ പറ്റി എന്ന് ചോദിച്ചപ്പോൾ പേടിച്ചായിരുന്നു മറുപടി പറഞ്ഞത്. ഇത് സംശയം ബലപ്പെടുത്തി. ഇതിന് പിന്നാലെ നടത്തിയ ദേഹപരിശോധനയിൽ കാലിനും മറ്റും മർദ്ദിച്ച പാടുകളും പരിക്കുകളും കാണുകയായിരുന്നു. ഇതോടെ കുട്ടിയോട് കാര്യം അന്വേഷിച്ചു. ഇതോടെയാണ് രണ്ടാനച്ഛന്റെ ക്രൂരതകളെക്കുറിച്ച് കുട്ടി തുറന്ന് പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ വിവരം ചൈൽഡ് വെൽഫെയർ സെന്ററിൽ അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചത് പ്രകാരം പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.
കുട്ടിയുടെ തലയ്ക്കും കാലിനും പുറമേ അരയ്ക്ക് താഴെ പിൻഭാഗത്തും മുതുകിലും പരിക്കേറ്റിട്ടുണ്ട്. പരിക്കുപറ്റി ഉണങ്ങിയ പാടുകളും ഉണ്ട്. ഇയാൾ നിരന്തരം കുട്ടിയെ ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാരുടെ മൊഴി. കുട്ടിയുടെ അമ്മ ഇതിനെ എതിർത്തിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
Discussion about this post