കൊച്ചി : കൊച്ചിയിൽ മാലിന്യം തള്ളിയവരിൽ നിന്ന് ഒരു മാസത്തിനിടെ ഈടാക്കിയത് 54 ലക്ഷം രൂപ. കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിലാണ് 54 ലക്ഷം പിഴ ഈടാക്കിയത്. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രിമാരായ പി രാജീവിന്റെയും എംബി രാജേഷിന്റെയും അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ നഗരസഭകളുടെ അവലോകന യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വീടുകള്‍ സ്ഥാപനങ്ങള്‍ പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള രണ്ടു സ്‌ക്വാഡുകള്‍ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി നടത്തിയ പരിശോധനകളിലായി 2,84,000 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കോര്‍പറേഷന്‍ പരിധിയിലെ പല സ്ഥലങ്ങളിലും ഇപ്പോഴും മാലിന്യം നീക്കാതെ കൂട്ടിയിട്ട സ്ഥിതിയിലാണ് എന്ന പരാതികളും ഉയരുന്നുണ്ട്.
ബ്രഹ്മപുരം പ്ലാന്റിലേക്ക് കൊച്ചി കോർപറേഷൻ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് മാലിന്യം കൊണ്ടുവരുന്നതിനും നിരോധനം ഏർപ്പെടുത്തി. നിലവിലെ സംവിധാനം ഈ മാസം 30 വരെ മാത്രം തുടരാനും മറ്റു തദ്ദേശ സ്ഥാപനങ്ങൾ സ്വന്തമായി നിയമാനുസൃത ബദൽ സംവിധാനം കണ്ടെത്തണമെന്നും തീരുമാനമായി. ജില്ലയിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാനാണ് കൊച്ചി നഗരസഭയിലെ മാലിന്യം മാത്രം ഇനി ബ്രഹ്മപുരത്തേക്ക് എത്തിച്ചാൽ മതിയെന്നു തീരുമാനിച്ചത്.
തദ്ദേശസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ എല്ലാ വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് മാലിന്യ സംസ്കരണം ശരിയായി നടത്തേണ്ടതിന്റെ നിയമപരമായ ആവശ്യം ബോധ്യപ്പെടുത്തും. ശരിയായ സംസ്കരണ സംവിധാനമില്ലാത്ത വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
Discussion about this post