ന്യൂഡൽഹി: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെ മകനും കൊലക്കേസ് പ്രതിയുമായ അസദ് അഹമ്മദിന്റെ മരണത്തിന് ഉത്തരവാദി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണെന്ന് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. അസദിന്റെ മരണത്തിന് കാരണമായ ഏറ്റുമുട്ടൽ വ്യാജമാണെന്നും അഖിലേഷ് ആരോപിച്ചു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ അടവാണ് ഇതിന് പിന്നിലെന്നും അഖിലേഷ് പറഞ്ഞു.
ബിജെപി കോടതിയിൽ വിശ്വസിക്കുന്നില്ല. അസദിന്റെ ഉൾപ്പെടെ അടുത്തയിടെ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ എല്ലാം അന്വേഷണത്തിന് വിധേയമാക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. അസദിന്റെ മരണം സാഹോദര്യത്തിന് എതിരാണെന്നും മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഉമേഷ് പാൽ കൊലക്കേസ് പ്രതി അസദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തർ പ്രദേശിലെ ഝാൻസിയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച് അഖിലേഷ് യാദവ് രംഗത്തെത്തിയത്.
മോട്ടോർ സൈക്കിളിൽ രക്ഷപ്പെടാൻ ശ്രമിച്ച അസദിനെയും ഗുലാമിനെയും പോലീസിന്റെ പ്രത്യേക ദൗത്യ സേന തടഞ്ഞു നിർത്തി. എന്നാൽ പോലീസിനെ ആക്രമിക്കാൻ തുനിഞ്ഞ പ്രതികളെ, പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു. 5 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ക്രിമിനലുകളായിരുന്നു കൊല്ലപ്പെട്ട അസദും ഗുലാമും. പ്രതികളുടെ പക്കൽ നിന്നും വിദേശ നിർമിതമായ ആധുനിക ആയുധങ്ങൾ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
Discussion about this post