ഝാൻസി: ഗുണ്ടാത്തലനായ ആദിഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദ് അരമണിക്കൂറിലധികം നീണ്ട് നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് കൊല്ലപ്പെട്ടതെന്ന് യുപി പോലീസ്. ഝാൻസിയിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) സംഘവുമായുണ്ടായ ഏറ്റുമുട്ടലിലാണ് അസദും ഷൂട്ടർ ഗുലാമും കൊല്ലപ്പെട്ടത്. ഇരുവരേയും കുറിച്ച് വിവരം കൈമാറുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
രണ്ട് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘവുമായാണ് അസദ് ഏറ്റുമുട്ടിയത്. ആകെ 42 റൗണ്ട് വെടിയുതിര്‍ത്തുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. പോലീസ് അസദിനെ കണ്ടെത്തുമ്പോൾ ഇയാൾ വേഷപ്രച്ഛന്നനായി നടക്കുകയായിരുന്നു. അസദിന്റെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ തന്നെയാണ് ഇയാളുടെ ഒളിത്താവളത്തെ കുറിച്ച് പോലീസിന് വിവരം കൈമാറുന്നത്.
ഫെബ്രുവരിയിൽ ഉമേഷ്പാലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ ആയുധം ഇന്നലെയും അസദിന്റേയും ഗുലാമിന്റെയും കൈവശം ഉണ്ടായിരുന്നു. ഉമേഷ്പാലിന്റെ കൊലപാതകത്തിന് പിന്നാലെ അസദ് ലഖ്നൗവിലേക്ക് പോയി. പിന്നീടാണ് ഝാൻസിയിലേക്ക് എത്തുന്നത്. ബൈക്കിൽ മറ്റൊരിടത്തേക്ക് പോകുമ്പോഴാണ് പോലീസ് ഇയാളെ തടയുന്നത്. ആദിഖ് അഹമ്മദിന്റെ അടുത്ത സഹായിയാണ് ആസാദിനും ഗുലാമിനും അഭയം നൽകിയത്. ഡെപ്യൂട്ടി എസ്പി നവേന്ദു, ഡെപ്യൂട്ടി എസ്പി വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള എസ്ടിഎഫ് സംഘവുമായാണ് അസദ് ഏറ്റുമുട്ടിയത്. അസദിന്റേയും ഗുലാമിന്റേയും കയ്യിൽ നിന്നും അത്യാധുനിക വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
Discussion about this post