ഝാൻസി: ഝാൻസിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച കൊലക്കേസ് പ്രതികളായ അസദ് അഹമ്മദിനെയും ഗുലാമിനെയും ജീവനോടെ പിടികൂടാൻ പരമാവധി ശ്രമിച്ചുവെന്ന് എഫ്ഐആർ. പ്രതികൾ മോട്ടോർസൈക്കിളിലാണ് രക്ഷപെടാൻ ശ്രമിച്ചത്. തങ്ങളുടെ കാർ ഡ്രൈവർ ഇവരെ മറികടക്കാൻ ശ്രമിച്ചു. ഇരവരുടേയും വാഹനം നിർത്തി കീഴടങ്ങാനാണ് ആവശ്യപ്പെട്ടത്. എന്നാൽ അവർ വേഗത കൂട്ടി മറ്റൊരു മൺപാതയിലൂടെ രക്ഷപെടാൻ ശ്രമിച്ചു.
ഇതിനിടെ മറ്റൊരു സംഘവും അവരെ വളഞ്ഞിരുന്നു. സ്ഥലത്തുള്ള ഒരു മരത്തിന് സമീപത്തേക്ക് മോട്ടോർ സൈക്കിളുകൾ നിയന്ത്രണം വിട്ട് മറിഞ്ഞു. പോലീസിനെ ചീത്ത വിളിച്ച് കൊണ്ട് ഇവർ പോലീസിന് നേരെ വെടിയുതിർക്കാൻ തുടങ്ങി. തോക്ക് ഉപേക്ഷിച്ച് കീഴടങ്ങാൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അവർ അനുസരിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.
വെടിവയ്പ്പ് തുടർന്നതോടെ പോലീസും തിരിച്ചടിച്ചു. ഇതിനിടെ രണ്ട് പേർക്കും വെടിയേറ്റു. ജീവൻ പോയിട്ടില്ലെന്ന് വ്യക്തമായതോടെ രണ്ട് ആംബുലൻസുകളിലായി ഇരുവരേയും ആശുപത്രികളിലെത്തിച്ചെന്നും, ജീവൻ രക്ഷിക്കാനായില്ലെന്നും എഫ്‌ഐആറിൽ പറയുന്നു. സംഘർഷമുണ്ടായ സ്ഥലത്ത് നിന്ന് പിസ്റ്റളുകൾ, ബുള്ളറ്റ് ഷെല്ലുകൾ, ലൈവ് ബുള്ളറ്റുകൾ, മോട്ടോർ സൈക്കിളുകൾ, എന്നിവ കണ്ടെടുത്തിട്ടുണ്ട്.
അസദും ഗുലാമും ഝാൻസിയിൽ ഒളിവിൽ കഴിയുകയാണെന്ന് ആദിഖ് അഹമ്മദിന്റെ സംഘത്തിലെ ഒരാളാണ് പോലീസിനെ അറിയിക്കുന്നത്. പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച രണ്ട് പേരെയും ഒന്നര കിലോമീറ്റർ ദൂരമാണ് പിന്തുടർന്നത്. അസദിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അസദിന്റെ സംസ്‌കാര ചടങ്ങുകൾ.
Discussion about this post