ഗുവാഹട്ടി : അമസിലെ എയിംസ് ആശുപത്രി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 14,300 കോടി രൂപ ചിലവിൽ ഒരുങ്ങുന്ന വിവിധ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി അസമിൽ എത്തിയത്. ഗുവാഹട്ടിയിലെ എയിംസ് ആശുപത്രി അദ്ദേഹം നേരിട്ടെത്തി സന്ദർശിച്ചു. ഇതോടൊപ്പം മറ്റ് മൂന്ന് മെഡിക്കൽ കോളേജികൾ കൂടി അദ്ദേഹം നാടിന് സമർപ്പിച്ചു.
ഇന്ന് രാവിലെയോടെ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. എയിംസ് ഉദ്ഘാടന പരിപാടിയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും പങ്കെടുത്തു. ഐഐടി ഗുവാഹത്തിയിൽ ഗവേഷണ-ആരോഗ്യ സംരക്ഷണ കേന്ദ്രമായ അസം അഡ്വാൻസ്ഡ് ഹെൽത്ത് കെയർ ഇന്നവേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (AAHII) തറക്കല്ലിടലും നടന്നു.
കോൺഗ്രസ് ഭരണകാലത്ത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു എന്നാണ് ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്. അവർ അവരുടെ നേട്ടങ്ങൾക്ക് വേണ്ടിയാണ് പണിയെടുത്തത്. എന്നാൽ തങ്ങൾ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് മോദി വ്യക്തമാക്കി.
എൻഡിഎ സർക്കാരിന് കീഴിൽ കഴിഞ്ഞ 9 വർഷത്തിനിടെ 300 മെഡിക്കൽ കോളേജുകളാണ് രാജ്യത്തിന് ലഭിച്ചത്. ഒൻപത് വർഷത്തിനിടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ മുഖച്ഛായ തന്നെ മാറക്കഴിഞ്ഞു. മുൻ സർക്കാരുകളുടെ നയങ്ങൾ കാരണം ഡോക്ടർമാരുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും എണ്ണം വളരെ കുറവായിരുന്നു. ഇത് ഇന്ത്യയിലെ ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന് തടസ്സം സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post