ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയതിന് പിന്നാലെ ചർച്ചയാാകുന്ന മറ്റൊരു പ്രധാനപ്പെട്ട വിഷയമാണ് കെ റെയിൽ. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച കേരള സർക്കാരിന്റെ കെ റെയിൽ പദ്ധതി വന്ദേ ഭാരതിൽ നിന്നും എത്രമാത്രം വ്യത്യസ്തമാണെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇപ്പോൾ എന്തുകൊണ്ടും വന്ദേ ഭാരത് എക്സ്പ്രസ് തന്നെയാണ് കേരളത്തിന് ഉചിതമെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഇതിന്റെ കാരണങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നുണ്ട്.
കെ റെയിൽ പദ്ധതിക്കായി 25,000 ന് മുകളിൽ ആളുകൾ കുടിയൊഴിപ്പിക്കപ്പെടുമെന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ വന്ദേ ഭാരത് എക്സ്പ്രസിനായി അത്തരത്തിൽ ആരെയും കുടിയൊഴിപ്പിക്കേണ്ടി വരില്ല എന്നതാണ് പ്രധാന വ്യത്യാസം. കെ റെയിലിന്റെ സ്പീഡ് മണിക്കൂറിൽ 200 കിലോമീറ്റർ ആണ് കണക്കാക്കിയതെങ്കിൽ വന്ദേ ഭാരത്തിന്റെ സ്പീഡ് 110 കിലോമീറ്ററാണ്. പിന്നീടത് മണിക്കൂറിൽ 160 കീലോമീറ്ററാക്കി ഉയർത്തും.
കെ റെയിൽ കൊണ്ടുവരാൻ 700 ഹെക്ടർ വയലും 1386 ഹെകട്ർ ഭൂമിയും നിരത്തേടിവരും. എന്നാൽ വന്ദേ ഭാരത് ആകട്ടെ സാധാരണ റെയിൽപാളത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. കെ റെയിൽ 1.25 ലക്ഷത്തോളം കടം വരുമെന്നത് നിസ്സംശയം ഉറപ്പാണ്. എന്നാൽ വന്ദേ ഭാരത് എക്സ്പ്രസിനായി അത്തരം കടമെടുപ്പിന്റെ ആവശ്യം വന്നിട്ടില്ല.
ഇതിനെല്ലാം ഉപരി വന്ദേഭാരത് ട്രയിനിൽ സ്റ്റാർ ഹോട്ടൽ ഭക്ഷണം കഴിച്ച് കണ്ണൂർ വരെ പോകാൻ ഏകദേശം 1800 രൂപയെ ചെലവ് വരൂ എന്നും സന്ദീപ് വാചസ്പതി പോസ്റ്റിൽ പറയുന്നു.
Discussion about this post