തിരുവനന്തപുരം : വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് ആവശ്യമായ നടപടികൾ സർക്കാര‍് തലത്തിൽ ആരംഭിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർത്ഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ട്’–ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഓരോ വർഷവും ഉപരിപഠനത്തിനായി കേരളത്തിലെ നാല് ശതമാനത്തോളം വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് ഇതിലും കൂടുതലാണ്. ലോകമിന്ന് കുട്ടികളുടെ കൈകളിലാണ്. ഉപരി പഠനത്തിനായി എവിടെ പോകണമെന്നും ഏത് സ്ഥാപനത്തില് പഠിക്കണമെന്നും അവരുടെ മനസിൽ തന്നെയുണ്ട്. അതിന്റെ ഭാഗമായി അവർ രാജ്യത്തിന് പുറത്തേക്ക് പഠനത്തിനും ജോലിക്കും പോകാൻ താത്പര്യപ്പെടുന്നു.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ സർവകലാശാലകളെയും കലാലയങ്ങളെയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടന്നുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post