മലയാളം സൈബറുലകത്തിൽ പാർട്ടികൾക്കും പ്രസ്ഥാനങ്ങൾക്കും ചില വ്യക്തികൾക്കുമൊക്കെ വേണ്ടി അസാമാന്യമായ ന്യായീകരണം നടത്താനും യുദ്ധം ചെയ്യാനും വെട്ടുകിളികളെപ്പോലെ പാഞ്ഞടുക്കുന്ന ഒരു വിഭാഗമുണ്ട്. ന്യായീകരണ തിലകമെന്നും സൈബർ ഗുണ്ടയെന്നുമൊക്കെ അവർക്ക് വിളിപ്പേരുമുണ്ട്. ഓരോ വ്യക്തിയും ഓരോ ചാനലാകുന്ന ഇന്നത്തെ സൈബർ യുഗത്തിൽ ഇതൊക്കെ സർവ്വസാധാരണമാണ്. പക്ഷേ കാവിയുടുത്ത് സന്യാസിയെന്ന പേരിൽ അറിയപ്പെടുന്ന ഒരാൾ സൈബർ ഗുണ്ടയാകുന്നത് പൊതുവെ അപൂർവ്വമാണ്.
അത്തരത്തിലൊരു സൈബർ ഗുണ്ടയാണ് ഇപ്പോൾ മലയാളം സൈബർ ഉലകത്തിൽ ശ്രദ്ധേയനാകുന്നത്. പേര് സന്ദീപാനന്ദ ഗിരി. ചാനലുകളിൽ ഗീതാ മാഹാത്മ്യം പറഞ്ഞു കൊണ്ട് ശ്രദ്ധേയനായ സന്ദീപാനന്ദ ഗിരി ഇപ്പോൾ പക്ഷേ ശ്രദ്ധിക്കപ്പെടുന്നത് ആത്മീയതയുടെ പേരിലല്ല, മറിച്ച് അന്ധമായ സിപിഎം – പിണറായി ഭക്തിയുടെ പേരിലാണ്. എതിർ രാഷ്ട്രീയക്കാരെ ട്രോളാനും പച്ചക്കള്ളം പറഞ്ഞ് താറടിക്കാനും മുണ്ടും മടക്കി കുത്തി മുന്നേ പായുന്ന നാലാം കിട ഗുണ്ടയായാണ് കാവി ഉടുത്ത ഈ സന്യാസിയെന്ന് പറയപ്പെടുന്ന സന്ദീപാനന്ദ ഗിരി ഇടപെടൽ നടത്തുന്നത്.
നരേന്ദ്രമോദി സർക്കാരിന്റെ വിഷു സമ്മാനമായ വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയപ്പോഴാണ് ഗിരിയുടെ സൈബർ ഗുണ്ടാത്തരം എല്ലാ അതിർത്തികളും ലംഘിച്ചത്. പച്ചക്കള്ളങ്ങളുടെ ഘോഷയാത്രയായിരുന്നു ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരതിന് ചാർജ് 2138 രൂപ എന്നാണ് ഗിരി പറയുന്നത്. സമയം 8 മണിക്കൂർ എടുക്കുമെന്നും പറയുന്നുണ്ട്. എന്നാൽ ഈ ചാർജ് സന്ദീപാനന്ദ ഗിരി എവിടെ നിന്നാണ് മനസ്സിലാക്കിയെടുത്തത് എന്ന് ഇതിൽ പറയുന്നില്ല. സിപിഎം സൈബർ ഗുണ്ടകൾക്ക് പൊതുവെ കിട്ടുന്ന ഒരു ദിവ്യദൃഷ്ടി വഴിയായിരിക്കാം. അടുത്തതായി തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദിഷ്ട കെ – റെയിൽ ചാർജ്ജ് 1325 രൂപയാണ്. 3 മണിക്കൂർ കൊണ്ട് എത്തുകയും ചെയ്യുമെന്നാണ് ഇയാൾ വ്യക്തമാക്കുന്നത്.
കെ – യിൽ തുടങ്ങിയ മിക്ക പദ്ധതികളും കട്ടപ്പുറത്ത് കയറിയിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ട കെ- റെയിൽ എത്രത്തോളം വിജയിപ്പിക്കാൻ കഴിയും എന്നതിന്റെ ആശങ്ക ഒരു വശത്ത്. 2030 ഓടെ വരാൻ പോകുന്ന കെ റെയിലിന്റെ യാത്രാനിരക്ക് ഇതുവരെ തീരുമാനമായിട്ടുമില്ല. പക്ഷേ കെ. റെയിലിന്റെ നിരക്ക് 1325 ഉം വന്ദേ ഭാരതിന്റെ നിരക്ക് 2138 ഉം ആണെന്ന് സന്ദീപാനന്ദ ഗിരിക്ക് ഉറപ്പാണ് . യഥാർത്ഥ വസ്തുത പരിശോധിച്ചാൽ നിലവിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിലെ നിരക്ക് അനുസരിച്ച് സാധാരണ ടിക്കറ്റ് ചാർജ്ജ് ആയിരത്തിൽ താഴെ മാത്രമാണ്. എക്സിക്യൂട്ടീവ് ക്ലാസിലാണ് ഉയർന്ന ടിക്കറ്റ് നിരക്ക്. ഇത് മറച്ചുവെച്ചു കൊണ്ടാണ് സന്ദീപാനന്ദ ഗിരി സിപിഎമ്മിന്റെ സൈബർ ഗുണ്ടയാകുന്നത്.
രാഷ്ട്രീയ അനുഭാവം ഒരു തെറ്റല്ല. അഭിപ്രായ സ്വാതന്ത്ര്യം മൗലിക അവകാശവുമാണ്. പക്ഷേ പാർട്ടിക്ക് വേണ്ടി പച്ചക്കള്ളം പറയലും ന്യായീകരണം ചമയ്ക്കലും പാർട്ടി അനുഭാവികളുടേയും സൈബർ ഗുണ്ടകളുടേയും തൊഴിലാണ്. കാവിയുടുത്ത, സന്യാസിയെന്ന് പറയപ്പെടുന്ന ഒരാളുടെ തൊഴിലല്ല. ശ്രീരാമകൃഷ്ണ പരമഹംസരുടെ മധുരം കഴിക്കൽ ഗുണപാഠകഥ സന്ദീപാനന്ദ ഗിരി വായിച്ചിട്ട് മറന്ന് പോയതാണെങ്കിൽ അത് ഒന്നു കൂടി നോക്കേണ്ടതാണ്. അതല്ല ഈ തൊഴിലെടുക്കാനാണ് ഇനിയും ഭാവമെങ്കിൽ ഔദ്യോഗികമായി സൈബർ ഗുണ്ടാപട്ടം എടുത്തണിഞ്ഞാൽ നന്നായിരിക്കും. പോരാളി ഷാജി പോലെ പോരാളി ഷിബുവെന്ന പേരിട്ടാൽ ചേരുകയും ചെയ്യും. കാവിയുടുത്ത് നാട്ടുകാരെ പറ്റിക്കുന്നതിലും അന്തസ്സാണത്.
Discussion about this post