ലക്‌നൗ: കൊടും കുറ്റവാളിയും രാഷ്ട്രീയ നേതാവുമായിരുന്ന അതീഖ് അഹമ്മദ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ ആദ്യ മൊഴി പുറത്ത്. പ്രശസ്തരാകുന്നതിന് വേണ്ടിയാണ് അതീഖ് അഹമ്മദിനെ കൊലപ്പെടുത്തിയത് എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇക്കാര്യം പോലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.
ഇന്നലെ രാത്രി സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതികൾ പ്രശസ്തരാകുന്നതിന് വേണ്ടിയാണ് കൃത്യം നടത്തിയതെന്ന് പ്രതികൾ വെളിപ്പെടുത്തിയത്.
അതീഖ് അഹമ്മദുമായി വൈരാഗ്യമുള്ളവരാണ് മൂന്ന് പേരുമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇവരുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതീഖ് അഹമ്മദിന്റെ ക്രൂരതയ്ക്ക് ഇരയായവരാണ് ഇവരെന്ന സംശയവും പോലീസിനുണ്ട്.
ലവ്‌ലേഷ് തിവാരി, അരുൺ മൗര്യ, സണ്ണി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മാദ്ധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയായിരുന്നു പ്രതികൾ കൊലനടത്തിയത്. പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്നും വെടിയുതിർത്ത് അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയത് ശേഷം ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഇവരെ ഉടൻ പോലീസ് പിടികൂടിയതിനാൽ ശ്രമം വിജയിച്ചില്ല. ഉമേഷ് പാൽ കൊലക്കേസിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു അതീഖ് അഹമ്മദിനും സംഘത്തിനും നേരെ ആക്രമണം ഉണ്ടായത്.
Discussion about this post