വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനും ദീർഘദർശിയുമായ നേതാവെന്ന് അമേരിക്കൻ വാണിജ്യ വകുപ്പ് സെക്രട്ടറി ജിന റെയ്മണ്ടോ. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവം വിവരണാതീതമാണെന്നും അവർ പറഞ്ഞു. അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരൺജീത് സിംഗ് സന്ധു സംഘടിപ്പിച്ച വിരുന്നിൽ സംസാരിക്കുകയായിരുന്നു ജിന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ഒന്നര മണികൂർ സമയം ചിലവഴിക്കാനുള്ള അവസരം തനിക്ക് ലഭിച്ചിരുന്നു. അദ്ദേഹം ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവാണ്. അതുല്യമായ ദീർഘവീക്ഷണമാണ് അദ്ദേഹത്തിന്റെ പ്രധാന സവിശേഷത. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവം വിവരണാതീതവും അഗാധവും വൈകാരികവും നിഷ്കളങ്കവും ആധികാരികവുമാണെന്നും അമേരിക്കൻ വാണിജ്യ സെക്രട്ടറി പറഞ്ഞു.
ഇന്ത്യയിലെ ദാരിദ്ര്യം നിർമാർജ്ജനം ചെയ്ത്, ഇന്ത്യയെ സുപ്രധാനമായ ലോകശക്തിയാക്കി മാറ്റാനുള്ള തീവ്രപരിശ്രമത്തിലാണ് പ്രധാനമന്ത്രി. സാങ്കേതികകുതുകിയായ അദ്ദേഹം ഏറ്റവും അപ്ഡേറ്റഡായ ലോകനേതാവ് കൂടിയാണ്. നിർമ്മിത ബുദ്ധിയിൽ അദ്ദേഹത്തിനുള്ള താത്പര്യവും പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന കൗതുകവും ആരിലും ആദരവ് ഉളവാക്കുന്നതാണെന്നും ജിന റെയ്മണ്ടോ കൂട്ടിച്ചേർത്തു. എ ഐ എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന് മാത്രമല്ല, അമേരിക്കൻ- ഇന്ത്യൻ ഇക്കോ സിസ്റ്റം എന്ന് കൂടി വിവക്ഷയുണ്ട് എന്നുപറഞ്ഞ് പ്രധാനമന്ത്രി നിഷ്കളങ്കമായി പൊട്ടിച്ചിരിച്ചുവെന്നും അവർ ഓർമ്മിച്ചു.
കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ, അമേരിക്കൻ സെക്യൂരിറ്റി കൗൺസിൽ പ്രതിനിധി കർട്ട് കാംപ്ബെൽ തുടങ്ങിയവരും വിരുന്നിൽ സന്നിഹിതരായിരുന്നു. മാർച്ച് 7 മുതൽ 10 വരെ കേന്ദ്ര സർക്കാരിന്റെ അതിഥിയായി ജിന റെയ്മണ്ടോ ഡൽഹിയിൽ ഉണ്ടായിരുന്നു. ആ കാലയളവിലായിരുന്നു അവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുടിക്കാഴ്ച നടത്തിയത്.
Discussion about this post