ലഖ്നൗ: രാജ്യത്തെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനം എന്ന ആക്ഷേപം ഉത്തർ പ്രദേശ് നേരിടുന്ന സമയത്തായിരുന്നു, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള യോഗി ആദിത്യനാഥിന്റെ കടന്നുവരവ്. നിരവധി വികസന പദ്ധതികൾ പ്രഖ്യാപിക്കുക വഴി സംസ്ഥാനത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിലായിരുന്നു ആദ്യകാലത്ത് യോഗി പ്രധാനമായും ശ്രദ്ധ ചെലുത്തിയിരുന്നത്. എന്നാൽ ഒട്ടും വൈകാതെ, വിട്ടുവീഴ്ചയില്ലാത്ത ക്രമസമാധാന പാലനം എന്ന ലക്ഷ്യത്തെ മുൻനിർത്തി അദ്ദേഹം പോലീസ് സേനയെ നവീകരിച്ചു.
പോലീസിലേക്ക് വലിയ തോതിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുമ്പോൾ, സംസ്ഥാനത്തെ തൊഴിലില്ലായ്മക്ക് കൂടി പരിഹാരം കാണാം എന്ന് യോഗി കണക്ക്കൂട്ടി. രാജ്യത്തെ ഏറ്റവും മികച്ച ഐപിഎസ് ഉദ്യോഗസ്ഥരുടെ സേവനം യോഗി യുപിയിൽ ഉറപ്പാക്കി. ഷാർപ്പ് ഷൂട്ടർമാരായ എൻകൗണ്ടർ സ്പെഷ്യലിസ്റ്റുകളുടെ മേൽനോട്ടത്തിൻ കീഴിൽ, ആധുനിക രീതിയിലുള്ള പരിശീലനം സിദ്ധിച്ച യുവ പോലീസ് ഉദ്യോഗസ്ഥർ നിറതോക്കുകളുമായി രാപകൽ ഭേദമില്ലാതെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വേട്ടയ്ക്കിറങ്ങിയപ്പോൾ, പുകയുന്ന മാളത്തിൽ അകപ്പെട്ട മൂഷികന്മാരെ പോലെ ക്രിമിനലുകൾ ദിക്കറിയാതെ പാഞ്ഞു.
യോഗി ആദിത്യനാഥ് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാർച്ചിന് ശേഷം സംസ്ഥാനത്ത് പോലീസ് ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് 183 കൊടും ക്രിമിനലുകളാണ്. ഈ കാലയളവിൽ ഇതുവരെ സംസ്ഥാനത്ത് നടന്നത് 10,900 പോലീസ് ഏറ്റുമുട്ടലുകളാണ്. ഇതിൽ 23,300 പേർ അറസ്റ്റിലായി. 5,046 പേർക്ക് പരിക്കേറ്റു. ഗുണ്ടാസംഘങ്ങളുമായി ഏറ്റുമുട്ടുന്നതിനിടെ 1,443 പോലീസുകാർക്ക് പരിക്കേൽക്കുകയും 13 പോലീസുകാർ കൊല്ലപ്പെടുകയും ചെയ്തു.
പോലീസിന്റെ ഗുണ്ടാവിരുദ്ധ പോരാട്ടങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ കുപ്രസിദ്ധ ഗുണ്ടാത്തലവൻ വികാസ് ദുബെ പട്ടാപ്പകൽ 8 പോലീസുകാരെ കൊലപ്പെടുത്തിയ സംഭവം ദേശീയ തലത്തിൽ വരെ ചർച്ചയായി. എന്നാൽ, മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നും പിടികൂടിയ വികാസ് ദുബെയെ ഉത്തർ പ്രദേശ് അതിർത്തിക്കുള്ളിൽ വെച്ച് പോലീസ് വെടിവെച്ച് കൊന്നു. പോലീസുകാരെ ആക്രമിച്ച് പോലീസ് വാഹനം തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്നായിരുന്നു എഫ് ഐ ആർ.
പട്ടികയിൽ ഏറ്റവും പുതിയ പേരുകാരാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച കൊടും ക്രിമിനൽ അതീഖ് അഹമ്മദിന്റെ മകൻ അസദ് അഹമ്മദും കൂട്ടാളി ഗുലാമും. ഏപ്രിൽ 13ന് ഝാൻസിയിൽ ഉത്തർ പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അസദും ഗുലാമും കൊല്ലപ്പെട്ടത്. ഉത്തർ പ്രദേശ് പോലീസ് അഞ്ച് ലക്ഷം രൂപ തലക്ക് വിലയിട്ടിരുന്ന കുറ്റവാളിയായിരുന്നു അസദ് അഹമ്മദ്.
ഗുണ്ടകൾക്കും ക്രിമിനലുകൾക്കുമെതിരായ പോലീസ് നടപടികൾ കുറ്റവാളികൾക്കുള്ള ശക്തമായ സന്ദേശമാണ് എന്നാണ് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പ്രതികരിച്ചത്. ഇത് പുതിയ ഇന്ത്യയാണ്. യുപി ഭരിക്കുന്നത് യോഗി ആദിത്യനാഥ് സർക്കാരാണ് എന്ന കാര്യം കുറ്റവാളികൾ മറക്കാൻ പാടില്ലെന്നായിരുന്നു ഉത്തർ പ്രദേശ് ആഭ്യന്തര മന്ത്രി കേശവ് പ്രസാദ് മൗര്യയുടെ വാക്കുകൾ.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യവ്യാപകമായി മതമൗലികവാദികളും അർബൻ നക്സലുകളും കൈകോർത്ത് അക്രമം അഴിച്ചുവിട്ടപ്പോൾ യുപിയിലും അക്രമികൾ തലപൊക്കി. എന്നാൽ 24 മണിക്കൂറിനുള്ളിൽ കലാപം അടിച്ചമർത്തിയ യോഗി സർക്കാർ കുറ്റവാളികളെ വിട്ടില്ല. സിസിടിവി ക്യാമറകളുടെയും ഫേസ് ഡിറ്റക്ഷൻ സംവിധാനങ്ങളുടെയും സഹായത്തോടെ പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുകയും പൊതു-സ്വകാര്യ മുതൽ നശിപ്പിച്ചതിന് ആബാലവൃദ്ധം ക്രിമിനലുകളിൽ നിന്നും ഭീമമായ തുകകൾ പിഴയായി ഈടാക്കുകയും ചെയ്തു.
ശ്രീരാമ നവമി- ഹനുമാൻ ജയന്തി ഘോഷയാത്രകൾക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിതമായ ആക്രമണങ്ങൾ നടക്കുക പതിവായിരുന്നു. എന്നാൽ ഈ വർഷം യുപിയിലെ ശ്രീരാമ നവമി- ഹനുമാൻ ജയന്തി ആഘോഷങ്ങൾ ശാന്തമായിരുന്നു. മുൻ വർഷങ്ങളിലെ അക്രമികൾക്ക് ഉണ്ടായ അനുഭവം അതിഭീകരമായിരുന്നു. അക്രമികൾക്കെതിരെ മുഖം നോക്കാതെ പോലീസ് നടപടികൾ സ്വീകരിച്ചു. അക്രമികൾ കല്ലെറിയാൻ കേന്ദ്രീകരിച്ചിരുന്ന കെട്ടിടങ്ങൾ പ്രാദേശിക ഭരണകൂടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ഇതോടെ ബുൾഡോസർ ബാബ എന്ന അപരനാമവും യോഗിക്ക് സിദ്ധിച്ചു.
ഇത്തരത്തിൽ ഉരുക്ക് മുഷ്ടിയോടെ ഗുണ്ടകളെ അടിച്ചമർത്തി മുന്നോട്ട് പോകുന്ന യോഗി ആദിത്യനാഥിന്റെ പുതിയ പ്രഖ്യാപനം വലിയ ആവേശത്തോടെയാണ് ഉത്തർ പ്രദേശ് ജനത സ്വീകരിച്ചത്. സ്ത്രീപീഡന കേസ് പ്രതികളെയും സ്ത്രീധന പീഡന കേസ് പ്രതികളെയും പോക്സോ കേസ് പ്രതികളെയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തും എന്നായിരുന്നു ആ പ്രഖ്യാപനം. യോഗിയുടെ ഗുണ്ടാ ലിസ്റ്റ് എന്നാൽ എൻകൗണ്ടർ ലിസ്റ്റ് ആണെന്നും ലിസ്റ്റിൽ പെടുന്നവർ തീർന്നു എന്ന് കരുതിയാൽ മതി എന്നുമാണ് ജനസംസാരം.
Discussion about this post