മുംബൈ: ഐപിഎല്ലിൽ ഒരേ ടീമിനായി കളിക്കുന്ന ആദ്യ അച്ഛനും മകനും എന്ന നേട്ടം സ്വന്തമാക്കി മുംബൈ ഇന്ത്യസിന്റെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറും മകൻ അർജുൻ ടെണ്ടുൽക്കറും. ഈ നേട്ടത്തോടെ റെക്കോർഡ് ബുക്കിൽ അച്ഛനൊപ്പം സ്ഥാനം പങ്കിട്ടായിരുന്നു അർജുന്റെ അരങ്ങേറ്റം. കളത്തിൽ വേഗമേറിയ പന്തുകൾ കൊണ്ട് അർജുൻ ബാറ്റ്സ്മാന്മാരെ വരുതിയിൽ നിർത്തുമ്പോൾ, മകന്റെ ആദ്യ ഐപിഎൽ മത്സരത്തിന് സാക്ഷിയായി സച്ചിൻ വാംഖഡെയിൽ ഉണ്ടായിരുന്നു.
മത്സരത്തിൽ, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈക്കെതിരെ കൊൽക്കത്ത നൈറ്റ് റൈഡേർസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. വെങ്കിടേഷ് അയ്യരുടെ തകർപ്പൻ സെഞ്ച്വറിയാണ് കൊൽക്കത്തക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അയ്യർ 51 പന്തിൽ 6 ബൗണ്ടറികളും 9 സിക്സറുകളും ഉൾപ്പെടെ 104 റൺസെടുത്തു. ആന്ദ്രെ റസൽ 11 പന്തിൽ 21 റൺസ് നേടി. മറ്റ് കൊൽക്കത്ത ബാറ്റ്സ്മാന്മാർക്കൊന്നും മികച്ച സ്കോർ കണ്ടെത്താനാകാത്തത് 200 റൺസ് കടക്കുന്നതിൽ നിന്നും അവരെ തടഞ്ഞു.
മുംബൈക്ക് വേണ്ടി ഹൃത്വിക് ഷോകീൻ 2 വിക്കറ്റ് വീഴ്ത്തി. കാമറൂൺ ഗ്രീനിനും ഡുവാൻ ജാൻസനും പിയൂഷ് ചൗളക്കും റിലീ മെറെഡിത്തിനും ഓരോ വിക്കറ്റ് ലഭിച്ചു. അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റുകളൊന്നും സ്വന്തമാക്കാൻ അർജുൻ ടെണ്ടുൽക്കർക്ക് സാധിച്ചില്ല. 2 ഓവർ എറിഞ്ഞ അർജുൻ ഒരു വൈഡ് ഉൾപ്പെടെ 17 റൺസ് വഴങ്ങി.
Discussion about this post