തിരുവനന്തപുരം; ചെയ്ത ജോലിക്ക് ശമ്പളം നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമരം നടക്കും. സിഐടിയുവും ഐഎൻടിയുസിയും ഒരുമിച്ചാണ് പ്രതിഷേധ ധർണ്ണയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസിന്റെ നേതൃത്വത്തിൽ 12 മണിക്കൂർ പട്ടിണി സമരവും ഇന്ന് നടത്തും. തമ്പാനൂർ സെൻട്രൽ ഡിപ്പോയ്ക്ക് മുന്നിലാണ് പ്രതിഷേധം.
കെഎസ്ആർടിസി തിരുവനന്തപുരം ചീഫ് ഓഫീസിന് മുന്നിൽ രാവിലെ പത്തരയോടെയാണ് സിഐടിയുവും ഐഎൻടിയുസിയും ആഹ്വാനം ചെയ്തിരിക്കുന്ന സമരം ആരംഭിക്കുന്നത്. മാർച്ച് മാസത്തിലെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. വിഷുവിന് മുൻപായി രണ്ടാമത്തെ ഗഡു ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. 230 കോടി രൂപയാണ് മാർച്ചിൽ വരുമാനമായി ലഭിച്ചത്. എന്നിട്ടും മാനേജ്‌മെന്റ് ശമ്പളം നൽകാത്ത നടപടിക്കെതിരെയാണ് തൊഴിലാളികൾ സംയുക്ത പ്രതിഷേധം നടത്തുന്നത്. അതേസമയം സർവീസ് മുടക്കിയുള്ള പണിമുടക്ക് തത്കാലം ഇല്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
ഗഡുക്കളായുള്ള ശമ്പള വിതരണം നിർത്തുക, സ്വിഫ്റ്റ് കമ്പനിയെ കെഎസ്ആർടിസിയിൽ ലയിപ്പിക്കുക, കെഎസ്ആർടിസിക്ക് പുതിയ ബസുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിക്കുന്നുണ്ട്. അതേസമയം നാളെ സമരസമിതി യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ പണിമുടക്ക് അടക്കമുള്ള സമരരീതികളെ കുറിച്ചും ആലോചിക്കും. സർക്കാർ സഹായമായി 50 കോടി രൂപ മാനേജ്‌മെന്റ് ചോദിച്ചെങ്കിലും ധനവകുപ്പ് തീരുമാനം എടുത്തിട്ടില്ല. ഇത് ലഭിച്ചെങ്കിൽ മാത്രമേ ശമ്പളം വിതരണം ചെയ്യാനാകൂ എന്നാണ് മാനേജ്‌മെന്റിന്റെ വാദം.
Discussion about this post