കൊച്ചി: വന്ദേഭാരതിനെ പുകഴ്ത്തി സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. കവിതാ രൂപത്തിലാണ് വന്ദേഭാരതിനെ പുകഴ്ത്തിയും സ്വാഗതം ചെയ്തുമുള്ള കുറിപ്പ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ‘വന്ദേ ഭാരത്’നോട് ‘വരണ്ടേ ഭാരത്’ എന്നു പറയാതെ ‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവർ മലയാളികളല്ല എന്ന് പറഞ്ഞു കൊണ്ടാണ് കവിത ആരംഭിക്കുന്നത്. എം.വി.ഗോവിന്ദന്റെ അപ്പം പരാമർശത്തേയും രൂപേഷ് തന്റെ കവിതയിലൂടെ കൊട്ടുന്നുണ്ട്.
”വന്ദേ ഭാരതിന് മോദി കൊടിയുയർത്തിയാലും…ഇടതുപക്ഷം വെടിയുതിർത്താലും…വലതുപക്ഷം വാതോരാതെ സംസാരിച്ചാലും…പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയിൽ പോയി അപ്പം വിൽക്കാനും തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല. തൊട്ടു നോവിക്കാതെ വെയിലത്തും മഴയത്തും ചീറിയോടാനായി ട്രാക്കിലാകുന്ന വന്ദേ ഭാരതിനെ നോക്കി വരേണ്ട ഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ. പാളം തെറ്റാതെ ഓടാനായി വന്ദേ ഭാരത് കുതിച്ചു നിൽക്കുമ്പോൾ കിതച്ചു കൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിക്കരുത് …അങ്ങിനെ വലിക്കുന്ന ചങ്ങലയിൽ കുരുങ്ങി നിൽക്കുക മോദിയല്ല…..വലിക്കുന്നവർ തന്നെയാകുമെന്നും രൂപേഷ് തന്റെ കവിതയിൽ പറയുന്നു.
അതേസമയം വന്ദേഭാരതിന്റെ പുകഴ്ത്തിയുള്ള കുറിപ്പ് പങ്കുവച്ചതിന് പിന്നാലെ രൂപേഷിനെതിരെ സഖാക്കളുടെ സൈബർ ആക്രമണവും രൂക്ഷമായിരിക്കുകയാണ്. സിപിഐയിൽ നിന്നുള്ള അനിൽ ആന്റണിയെന്നാണ് രൂപേഷിനെ കമന്റ് ബോക്‌സുകളിൽ സഖാക്കൾ വിമർശിക്കുന്നത്. താത്വികാചാര്യന്റെ കുപ്പായമണിഞ്ഞ് നടക്കുന്ന കപട കമ്മ്യൂണിസ്റ്റുകാരന്റെ മകൻ ഇങ്ങനെയായത് കർമ്മഫലമാണെന്നും പന്ന്യൻ രവീന്ദ്രനും എ.കെ.ആന്റണിയും രാഷ്ട്രീയത്തിലെ നീലക്കുറുക്കന്മാരാണെന്നുമെല്ലാമുള്ള വിമർശനവുമായി സഖാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
രൂപേഷിന്റെ കവിതയുടെ പൂർണ്ണരൂപം,
‘വന്ദേ ഭാരത് ‘ നോട്
‘വരണ്ടേ ഭാരത് ‘ എന്നു പറയാതെ
‘വരട്ടെ ഭാരത് ‘ എന്നു പറയാത്തവർ മലയാളികളല്ല….
വന്ദേ ഭാരതിന്
മോദി
കൊടിയുയർത്തിയാലും…
ഇടതുപക്ഷം വെടിയുതിർത്താലും…
വലതുപക്ഷം വാതോരാതെ
സംസാരിച്ചാലും…
പാളത്തിലൂടെ ഓടുന്ന
മോടിയുള്ള വണ്ടിയിൽ
പോയി
അപ്പം വിൽക്കാനും
തെക്ക് വടക്കോടാനുമായി
ടിക്കറ്റടുക്കുന്നവരുടെ മനസ്സിൽ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല …
കെ. റെയിൽ
കേരളത്തെ
കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നിൽക്കുമ്പോൾ…
വെട്ടാതെ തട്ടാതെ
തൊട്ടു നോവിക്കാതെ
വെയിലത്തും മഴയത്തും
ചീറിയോടാനായി
ട്രാക്കിലാകുന്ന
വന്ദേ ഭാരതി നെ നോക്കി
വരേണ്ട ഭാരത്
എന്നു പാടാതെ
വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം
യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ….
ശ്രുതി തെറ്റുന്ന പാട്ട്
പാളം തെറ്റിയ
തീവണ്ടി പോലെയാണ് ….
പാളം തെറ്റാതെ ഓടാനായി
വന്ദേ ഭാരത്
കുതിച്ചു നിൽക്കുമ്പോൾ
കിതച്ചു കൊണ്ടോടി
ആ കുതിപ്പിന്റെ
ചങ്ങല വലിക്കരുത് …
അങ്ങിനെ വലിക്കുന്ന
ചങ്ങലയിൽ കുരുങ്ങി നിൽക്കുക
മോദിയല്ല…..
വലിക്കുന്നവർ തന്നെയാകും …
വൈകി വന്ന
വന്ദേ ഭാരതിനെ
വരാനെന്തെ വൈകി
എന്ന പരിഭവത്തോടെ…
വാരിയെടുത്ത്
വീട്ടുകാരനാക്കുമ്പോഴെ…
അത്യാവശ്യത്തിന്
ചീറി പായാനായി
വീട്ടിലൊരു
‘ഉസൈൻ ബോൾട്ട് ‘
കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ ..
….വന്ദേ ഭാരത്…
Discussion about this post