ഇംഫാൽ: ഈ വർഷത്തെ ഫെമിന മിസ് ഇന്ത്യ കിരീടം രാജസ്ഥാൻ സ്വദേശിനി നന്ദിനി ഗുപ്ത(19)യ്ക്ക്. ഡൽഹിയിൽനിന്നുള്ള ഷെര്യ പുംജ ഒന്നാം റണ്ണർ അപ്പും മണിപ്പുരിലെ സ്ട്രെല ലുവാങ് രണ്ടാം റണ്ണർ അപ്പുമായി. അവസാന ഏഴിൽ മിസ് കേരള ക്രിസ്റ്റീന ബിജുവും ഇടംപിടിച്ചു. മണിപ്പുരിലെ ഇംഫാലിലായിരുന്നു അവസാന റൗണ്ട് മത്സരം.
മത്സരത്തിൽ വിജയി ആയതോടെ യുഎഇയിൽ നടക്കുന്ന 71-ാമത് മിസ് വേൾഡ് മത്സരത്തിൽ നന്ദിനി ഇന്ത്യയെ പ്രതിനിധീകരിക്കും. രാജസ്ഥാനിലെ കോട്ട സ്വദേശിനിയാണ് നന്ദിനി. ലാലാ ലജ്പത് റായ് കോളേജിലെ ബിസിനസ് മാനേജ്‌മെന്റ് ബിരുദ വിദ്യാർത്ഥിയാണ്. രത്തൻ ടാറ്റയാണ് തന്റെ ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ വ്യക്തിത്വം എന്നാണ് നന്ദിനി പറയുന്നത്. ” എന്നും ലാളിത്യത്തോടെ ജിവിക്കുന്ന, മനുഷ്യകുലത്തിന് വേണ്ടി എല്ലാം ചെയ്ത, തന്റെ സമ്പാദ്യം മുഴുവൻ ചാരിറ്റിക്ക് വേണ്ടി നൽകിയ അദ്ദേഹമാണ് തന്റെ മാനസഗുരുവെന്ന്” നന്ദിനി പറയുന്നു.
രത്തൻ ടാറ്റയ്്ക്ക് പുറമെ ബോളിവുഡ് നടിയും മുൻ മിസ് വേൾഡുമായ പ്രിയങ്ക ചോപ്രയും തന്റെ പ്രചോദനമാണെന്ന് ഈ സുന്ദരി പറയുന്നു. കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ തുടങ്ങിയവരുടെ മത്സര പ്രകടനങ്ങളും ചടങ്ങിന് മാറ്റു കൂട്ടി. മനീഷ് പോൾ, ഭൂമി പെഡ്‌നേക്കർ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകർ.









