ലക്‌നൗ: ബിജെപി സർക്കാർ അധികാരത്തിലിരിക്കുന്നിടത്തോളം യുപിയിൽ ഒരു ഗുണ്ടാനേതാവിനും ആരെയും ഭീഷണിപ്പെടുത്താൻ ധൈര്യം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തലസ്ഥാനമായ ലക്‌നൗവിൽ ടെക്‌സറ്റൈൽ പാർക്കിന്റെ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുപിയിലെ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു യോഗി.
ഗുണ്ടാനേതാവും കൊടുംക്രിമിനലുമായിരുന്ന ആതിഖ് അഹമ്മദിനെയും സംഘത്തെയും പിടികൂടിയ സംഭവത്തിന് ശേഷം ആദ്യമായിട്ടാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ആതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് മരിച്ച സംഭവം രാഷ്ട്രീയ എതിരാളികൾ വിവാദമാക്കാൻ ശ്രമിച്ചിരുന്നു. യുപിയിലെ ക്രമസമാധാന നില തകർന്നുവെന്ന് ആയിരുന്നു പ്രതിപക്ഷ കക്ഷികളുടെ വിമർശനം.
2012 മുതൽ 2017 വരെ യുപിയിൽ നടന്നത് 700 കലാപങ്ങളാണെന്ന് യോഗി ആദിത്യനാഥ് ഓർമ്മിപ്പിച്ചു. എന്നാൽ 2017 മുതൽ 2023 വരെ ഒറ്റ കലാപം പോലും സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കൽ പോലും കർഫ്യൂ പ്രഖ്യാപിക്കേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് യുപിയിൽ ക്രിമിനലുകളും മാഫിയകളും പ്രതിസന്ധിയിലാണ്. മാഫിയകൾക്കോ ഗുണ്ടാനേതാക്കൾക്കോ സംസ്ഥാനത്തെ വ്യവസായികളെയോ മറ്റുളളവരെയോ ഫോണിലൂടെ പോലും ഭീഷണിപ്പെടുത്താനാകില്ല. യുപിയുടെ പുരോഗതി ആർക്കും ഒളിച്ചുവെയ്ക്കാനാകില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post