തിരുവനന്തപുരം: മാതംഗലീലയിൽ പറയുന്ന ലക്ഷണങ്ങൾ തികഞ്ഞ കൊമ്പനായ തൃക്കടവൂർ ശിവരാജുവിന് ആനപ്പെരുമയുടെ അംഗീകാരമായി ഗജരാജരത്ന പട്ടം ലഭിച്ചു. 50 വയസുള്ള ശിവരാജുവിന്, സേവനവും സവിശേഷതകളും പരിഗണിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗജരാജരത്ന പട്ടം സമ്മാനിച്ചത്. അഞ്ചാലുമൂട് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ആനയാണ് ശിവരാജു.
പത്തടിയിലേറെ ഉയരവും തള്ളിനിൽക്കുന്ന മസ്തകവും മസ്തകത്തിൽ കൂട്ടിയിടിക്കുന്ന ചെവികളും അകന്ന കൊമ്പുകളും നിലത്തിഴയുന്ന തുമ്പിക്കൈയും ഉയർന്ന തലക്കുനിയുമായി മസ്തകം ഉയർത്തി നിൽക്കുന്ന ശിവരാജു ദേശിംഗനാടിന്റെ ഗജപാരമ്പര്യത്തിന്റെ നെറ്റിപ്പട്ടമാണ്. ഇതൊക്കെയാണെങ്കിലും ശാന്തപ്രകൃതനും സൗമ്യശീലനുമായ ശിവരാജു ആബാലവൃദ്ധം ആനപ്രേമികളുടെയും കണ്ണിലുണ്ണിയാണ്. ഊണിലും ഉറക്കത്തിലും ശിവരാജുവിന്റെ കഥകൾ കേട്ട് പുളകം കൊള്ളുന്ന തലമുറകളുടെ മനസിൽ കാലങ്ങൾക്ക് മുൻപേ ഗജരാജരത്നമാണ് ശിവരാജു.
ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപനാണ് ഗജരാജരത്നം എന്ന ചെമ്പിൽ തീർത്ത മാല കഴിഞ്ഞ ദിവസം ശിവരാജുവിനെ അണിയിച്ചത്. പഞ്ചവാദ്യത്തിന്റെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ പട്ടം ഏറ്റുവാങ്ങിയ ശിവരാജു ആനച്ചമയങ്ങളിൽ സാക്ഷാൽ സൂര്യനാരായണനെ പോലെ ശോഭിച്ചു. ശിവരാജുവിന്റെ പ്രിയങ്കരനായ പാപ്പാൻ കെ ഗോപാലകൃഷ്ണൻ നായരെയും പൗരാവലി ആദരിച്ചു.
1973ൽ കോന്നി ഫോറസ്റ്റ് റേഞ്ചിലെ അട്ടത്തോടിലെ കിടങ്ങിൽ നിന്നുമാണ് കുഞ്ഞനായിരുന്ന ശിവരാജുവിനെ വനം വകുപ്പിന് ലഭിക്കുന്നത്. ആനച്ചട്ടങ്ങൾ അഭ്യസിച്ച് ലക്ഷണമൊത്ത കൊമ്പനായി വിരാജിച്ച ശിവരാജുവിനെ 30 വർഷം മുൻപാണ് തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ എട്ട് കരക്കാരും ചേർന്ന് കോന്നി ആനത്താവളത്തിൽ നിന്നും വാങ്ങി നടയ്ക്കിരുത്തുന്നത്. അന്ന് മുതൽ ശിവരാജു തൃക്കടവൂരിന്റെ പ്രിയ പുത്രനാണ്.
ഉത്സവ എഴുന്നള്ളത്തിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കൊമ്പന്മാരിൽ മുമ്പനാണ് ശിവരാജു. 2020 ഫെബ്രുവരിയിൽ ചാത്തിനാംകുളം ക്ഷേത്ര കമ്മിറ്റി 3,19,000 രൂപയ്ക്കാണ് ശിവരാജുവിനെ എഴുന്നള്ളിച്ചത്. ഉമയനെല്ലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആനവാൽ പിടിയിൽ നിറസാന്നിദ്ധ്യമാണ് ക്ഷമാശീലനായ ശിവരാജു. ആരെയും അമ്പരപ്പിക്കുന്ന സൗമ്യതയും അനുസരണയും ക്ഷമാശീലവും ഏത് സാഹചര്യത്തോടും ഇണങ്ങി ചേരാനുള്ള മനസ്സാന്നിധ്യവുമണ് ശിവരാജുവിനെ ഒരു ദേശത്തിന്റെ മുഴുവൻ സ്നേഹഭാജനമാക്കി മാറ്റുന്നത്.
Discussion about this post