ന്യൂഡൽഹി: ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്. ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്നതായി ഐക്യരാഷ്ട്രസഭയുടെ ലോകജനസംഖ്യാ റിപ്പോർട്ടിലെ കണക്ക് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ജനസംഖ്യ 142.86 കോടിയും, ചൈനയിലേത് 142.57 കോടിയുമാണ്. ചൈനയെക്കാൾ 29 ലക്ഷം ജനങ്ങളാണ് ഇന്ത്യയിൽ കൂടുതലുള്ളത്. ഏപ്രിൽ പകുതിയോട് കൂടി തന്നെ ലോകജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതാദ്യമായാണ് ഒരു ആധികാരിക രേഖ വഴി യുഎൻ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള രാജ്യമായി ഔദ്യോഗികമായി ഇന്ത്യ മാറിയിരിക്കുന്നു.
2021ൽ നടക്കേണ്ട ജനസംഖ്യാ കണക്കെടുപ്പ് കൊവിഡ് സാഹചര്യം കാരണം അന്ന് നടന്നിരുന്നില്ല. ജനസംഖ്യയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന എല്ലാ ഏജൻസികളും ഏപ്രിലോട് കൂടി തന്നെ ഈ മുന്നേറ്റം പ്രവചിച്ചിരുന്നു. ചൈനയുടെ ജനസംഖ്യ ഇപ്പോൾ താഴേക്ക് ചുരുങ്ങുകയാണെന്നും, ഇന്ത്യയുടേത് മുന്നോട്ട് തന്നെയാണ് നീങ്ങുന്നതെന്നും യുഎൻ വിശദീകരിക്കുന്നു.
1950ൽ യുഎൻ ജനസംഖ്യാ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടക്കുന്നത്. ചൈനയിൽ 65 വയസ്സിനു മുകളിലുള്ള 200 ദശലക്ഷത്തിലധികം ആളുകളുണ്ട്. ആയുർദൈർഘ്യത്തിന്റെ പശ്ചാത്തലത്തിൽ ചൈന ഇന്ത്യയേക്കാൾ മികച്ച നിലയിലാണെന്നും റിപ്പോർട്ട് പറയുന്നു.
Discussion about this post