തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തിന് വേഗം പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് സർക്കാർ പദ്ധതികൾ അട്ടിമറിക്കപ്പെടുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റിൽ പോലും 50 ശതമാനം ഫയൽ കെട്ടിക്കിടക്കുന്നു. ഫയലുകൾ തീർപ്പാക്കാൻ സർക്കാർ തലത്തിൽ വിവിധ അദാലത്തുകൾ നടത്തിയിട്ടും പരിഹാരമില്ല. ഫയലുകൾ തീർപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് അലംഭാവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. ഓരോ ഫയലും ജീവിതമാണെന്നാണ് സർക്കാർ നയം. ഫയലുകളെ ജീവിപ്പിക്കാനും കൊല്ലാനും ഉദ്യോഗസ്ഥർക്ക് കഴിയും. ഏഴ് വർഷത്തെ അനുഭവത്തിലാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. .അണ്ടർ സെക്രട്ടറിമാർ മുതൽ സ്‌പെഷ്യൽ സെക്രട്ടറിമാർ വരെയുള്ളവരുടെ യോഗമാണ് വിളിച്ചത്.
അതേസമയം പബ്ലിക് സർവ്വീസ് കമ്മീഷൻറെ അംഗങ്ങളിൽ നിലവിലുള്ള ഒഴിവിലേക്ക് പുതിയ അംഗമായി ഡോ.പ്രകാശൻ പിപിയെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ മുഖേന സമൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് 1973ലെ ക്രിമിനൽ നടപടി നിയമ സംഹിതയിലെ സെക്ഷൻ 62, 91 എന്നീ വകുപ്പുകളിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.
Discussion about this post