തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചവരെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന് പുറമേ ശക്തമായ കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുള്ളതിനാൽ തീരമേഖലയിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ അധികൃതരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴയ്‌ക്കൊപ്പമാണ് ഇടിമിന്നലിന് കൂടുതൽ സാദ്ധ്യതയുള്ളത്. ഇടിമിന്നലുണ്ടാകുന്ന സമയങ്ങളിൽ വീടിന് പുറത്തിറങ്ങരുത് എന്നാണ് അധികൃതരുടെ നിർദ്ദേശം.
കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ തിരമാലകൾ 0.5 മുതൽ 1.0 മീറ്റർവരെ ഉയർന്നേക്കാം. അതിനാൽ തീരമേഖലകളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കടൽ ക്ഷോഭം രൂക്ഷമാകുകയാണെങ്കിൽ തീരമേഖലകളിൽ ഉള്ളവർ അധികൃതർ നിർദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണം. മത്സ്യത്തൊഴിലാളികൾ അവരുടെ ബോട്ട്, വള്ളം എന്നിവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും, കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
Discussion about this post