ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാതെ പോയ കേരളത്തിൽ വരും ദിവസങ്ങളിൽ കാലവർഷം വീണ്ടും ശക്തമാകുമെന്ന് സൂചന. സംസ്ഥാനത്ത് ഇന്ന് മുതൽ ജൂലൈ നാലാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. വടക്കൻ കേരള തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂനമർദ പാത്തി നിലവിൽ കർണാടക-ഗുജറാത്ത് തീരത്തേക്ക് മാറിയിട്ടുണ്ടെങ്കിലും ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടുന്നത് കേരളത്തിലും മഴ സജീവമാക്കും.
മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ നിലവിൽ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് പുറമെ, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി ജൂലൈ മൂന്നാം തീയതിയോടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനടുത്തുള്ള പ്രദേശങ്ങൾക്കും മുകളിലായി പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യത്തിലാണ് വരും ദിവസങ്ങളിൽ കേരളത്തിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വരും ദിവസങ്ങളിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ നാല് വരെയും കർണാടക തീരത്ത് ജൂലൈ അഞ്ച് വരെയും മത്സ്യബന്ധനത്തിന് പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇടിമിന്നൽ അപകടകാരികളായതിനാൽ കാറ്റും കോളുമാകുന്ന സമയങ്ങളിൽ ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മലയോര മേഖലകളിലും തീരദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.












