റോഡിലെ നിയമലംഘനങ്ങൾ പിടികൂടി പിഴയീടാക്കാൻ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച സംസ്ഥാനത്തെ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു. ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വൻതുക കുടിശ്ശിക വരുത്തിയതിനെ തുടർന്ന് അവർ കണക്ഷൻ വിച്ഛേദിച്ചതാണ് ക്യാമറകൾ കൂട്ടത്തോടെ കണ്ണടയ്ക്കാൻ കാരണം. ഇന്റർനെറ്റ് ബന്ധം തകരാറിലായതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതോടെ, റോഡുകളിൽ പുതിയ ഗതാഗത നിയമലംഘനങ്ങൾ ഉണ്ടായാലും പിഴ ചുമത്താൻ കഴിയാത്ത കടുത്ത പ്രതിസന്ധിയിലാണ് മോട്ടോർ വാഹനവകുപ്പ്.
പദ്ധതിയുടെ നിർവഹണ ചുമതലയുള്ള കെൽട്രോൺ ആണ് ഇന്റർനെറ്റ് കമ്പനിക്ക് പണം നൽകാനുള്ളത്. എന്നാൽ, സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശ്ശിക അനുവദിക്കാൻ വൈകുന്നതാണ് ജിയോക്കുള്ള തുക നൽകുന്നതിന് തടസ്സമായതെന്നാണ് വിവരം. റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വലിയ പരസ്യകോലാഹലങ്ങളോടെ 235 കോടിയോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തുടനീളം 726 അത്യാധുനിക എഐ ക്യാമറകൾ സ്ഥാപിച്ചത്.
2023 ഏപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ ഈ എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചത്. 800 മീറ്റർ ദൂരപരിധിയിലുള്ള നിയമലംഘനങ്ങൾ വരെ കൃത്യമായി കണ്ടെത്താൻ ശേഷിയുള്ള ക്യാമറകളാണ് കെൽട്രോണിന്റെയും സർക്കാരിന്റെയും ഫണ്ട് കുരുക്കിൽപ്പെട്ട് ഇപ്പോൾ നിശ്ചലമായിരിക്കുന്നത്. ക്യാമറകൾ വഴി കോടികളുടെ പിഴ ഈടാക്കിയിട്ടും ഇന്റർനെറ്റ് ബില്ലടയ്ക്കാൻ പണമില്ലാത്ത അവസ്ഥ വന്നത് വൻ ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്. കുടിശ്ശിക തുക അടിയന്തരമായി തീർപ്പാക്കി ഇന്റർനെറ്റ് പുനഃസ്ഥാപിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ മോട്ടോർ വാഹനവകുപ്പിന്റെ പ്രധാന വരുമാനമാർഗ്ഗം കൂടിയായ എഐ ക്യാമറ പിഴ ഈടാക്കൽ പൂർണ്ണമായും അവതാളത്തിലാകും.












