കൊച്ചി: കേരളത്തിലെ യുവാക്കളുടെ മനസ് അറിയാൻ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കൾ പരസ്യമായ സംവാദത്തിന് തയ്യാറുണ്ടോയെന്ന് കെ സുരേന്ദ്രൻ. കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം 2023 പരിപാടിക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.
സിപിഎമ്മും കോൺഗ്രസും കേരളത്തിലെ യുവാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാൻ യുവം വഴിയൊരുക്കിയെന്നതിൽ ചാരിതാർത്ഥ്യമുണ്ട്. കേരളത്തിലെ യുവാക്കളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അവരും പരിപാടി സംഘടിപ്പിക്കുന്നുവെന്നത് സ്വാഗതാർഹമാണ്. ഞങ്ങൾ യുവാക്കളെ പങ്കെടുപ്പിച്ച് ഒരു പരിപാടി നടത്താൻ തീരുമാനിച്ചപ്പോഴാണ് അവർക്ക് ഇതിനെക്കുറിച്ച് ഓർമ്മ വന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് യുവാക്കൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന ഒരു സംസ്ഥാനം കേരളമാണ്. വിദ്യാഭ്യാസം, തൊഴിൽ എന്നീ രണ്ട് പ്രശ്‌നങ്ങളാണ് അവരുടെ മാറിയ സാഹചര്യത്തിൽ യുവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. കേരളത്തിലെ നിഷ്പക്ഷരായ ആയിരം യുവാക്കളെ വിളിച്ച് സംവാദം നടത്താൻ തയ്യാറുണ്ടോയെന്ന് അദ്ദേഹം എൽഡിഎഫിനെയും യുഡിഎഫിനെയും വെല്ലുവിളിച്ചു.
പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ തുടങ്ങി ആയിരം പേരെ പങ്കെടുപ്പിക്കട്ടെ. ഞങ്ങൾ വിളിക്കുന്നില്ല. സർക്കാർ വിളിക്കട്ടെ, അല്ലെങ്കിൽ എൽഡിഎഫോ യുഡിഎഫോ വിളിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു. അവർക്ക് അതിന് സാധിക്കില്ലെന്നും ഇത്രയും വിഷൻ ഇല്ലാത്ത ഒരു ഭരണനേതൃത്വം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
നരേന്ദ്രമോദിയാണ് ഇന്ന് ഇന്ത്യൻ യുവതയുടെ ഏറ്റവും വലിയ റോൾ മോഡൽ. ഒരു യുവജനനേതാവുമല്ല. ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹത്തെ കഠിനാധ്വാനത്തിന്റെ ഫലമായി പൂർണമായി വിശ്വാസത്തിലെടുത്ത് അവർക്ക് ലോകത്ത് മത്സരിക്കാൻ ആത്മവിശ്വാസം നൽകിയ പ്രധാനമന്ത്രിയാണ് അവരുടെ റോൾ മോഡൽ. അങ്ങനൊരു പ്രധാനമന്ത്രി ഒൻപത് വർഷം ഭാരതം ഭരിച്ചിട്ടും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങൾ നിറവേറ്റപ്പെടാതെ പോകുന്ന ഒരു സംസ്ഥാനം എന്ന നിലയ്ക്ക് ഞങ്ങൾക്ക് ഒരു ഉത്തരവാദിത്വം ഉണ്ട്. അതാണ് യുവം 2023 ലൂടെ ഞങ്ങൾ നിർവ്വഹിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
വിമർശനങ്ങൾക്ക് നന്ദി പറഞ്ഞ അദ്ദേഹം വിമർശനങ്ങൾ കൊണ്ട് പരിപാടിയെക്കുറിച്ച് അറിയാൻ കൂടുതൽ പേർ എത്തുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
Discussion about this post