കൊച്ചി: പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കാനിറങ്ങിയ ഡിവൈഎഫ്‌ഐയ്ക്ക് മറുപടി നൽകി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയനോട് ഡിവൈഎഫ്‌ഐക്ക് 10 ചോദ്യങ്ങൾ ചോദിക്കാനാകുമോയെന്ന് സുരേന്ദ്രൻ ചോദിച്ചു. ലക്ഷങ്ങൾ മുടക്കി സംഘടിപ്പിച്ച ജിം, ലോക കേരള സഭ പോലുളള പരിപാടികൾ എന്ത് പുരോഗതിയാണ് കേരളത്തിന് ഉണ്ടാക്കിയതെന്നും സുരേന്ദ്രൻ ചോദിച്ചു.
ഗുജറാത്തിലും യുപിയിലും ഗ്ലോബൽ ഇൻവെസ്‌റ്റേഴ്‌സ് മീറ്റ് നടക്കുന്നതിന് മുൻപ് ജിം നടന്ന സ്ഥലമാണ് കേരളം. ലോകകേരള സഭ നാലെണ്ണം നടന്നില്ലേ വിദേശ ചാപ്റ്ററുകൾ കോടിക്കണക്കിന് രൂപ മുടക്കി സമ്മേളനങ്ങൾ നടത്തി. എന്താണ് ജിമ്മിന്റെയും ലോക കേരള സഭയുടെയും ഫലമായി കേരളത്തിൽ ഉണ്ടായിട്ടുളള പുരോഗതിയെന്ന് അദ്ദേഹം ചോദിച്ചു.
ഒരു വർഷം 10 ലക്ഷം ആളുകൾക്ക് കേന്ദ്രസർക്കാർ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ജോലി കൊടുക്കുന്നുണ്ട്. ഇത് വ്യാജപ്രചരണമോ പ്രകടന പത്രികയിലെ വാഗ്ദാനമോ അല്ല യാഥാർത്ഥ്യമാണ്. മറുവശത്ത് സംരംഭകത്വം വർദ്ധിപ്പിക്കുന്നതിനുളള നിരന്തര പരിശ്രമം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുദ്ര യോജനയിലൂടെ സംരംഭങ്ങൾ തുടങ്ങിയത് കേരളത്തിലെ മലപ്പുറം ജില്ലയിലാണ്. ചെറുകിട സംരഭങ്ങൾ മാത്രമല്ല, തൊഴിലന്വേഷിച്ചുപോകുന്ന യുവാക്കളെ തൊഴിൽ ദാതാക്കളായി കേന്ദ്രസർക്കാർ മാറ്റുകയാണ്. എന്തുകൊണ്ടാണ് കേരളത്തിൽ ആരും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ വരാത്തതെന്ന് സുരേന്ദ്രൻ ചോദിച്ചു. ആരാണ് അതിന് ഉത്തരവാദി?. ഇവിടുത്തെ യുവാക്കളാണോ? ഇതെല്ലാം കേരളത്തിലെ യുവാക്കൾ ചോദിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ഹൈദരാബാദിനെയോ ബംഗലൂരുവിനെയോ അപേക്ഷിച്ച് ഐടിയിൽ ഏറ്റവും മുൻപന്തിയിലെത്തേണ്ട സ്ഥലമായിരുന്നു കേരളം. എന്താണ് കേരളത്തിലെ യാവാക്കൾ ഇനി ചെയ്യേണ്ടത്?. ഇത്തരം ഒരുപാട് ചോദ്യങ്ങൾ ഞങ്ങൾക്ക് നേരിടേണ്ടി വരുന്നുണ്ടെന്നും ആ ചോദ്യങ്ങളിൽ നിന്നാണ് യുവം 2023 സംഘടിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Discussion about this post