കൊച്ചി: രൂപം മാറ്റിയ ബൈക്കുകളിൽ അതിവേഗത്തിൽ പായുന്നവരെയും അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവരെയും പിടികൂടാൻ പോലീസും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് പിഴയായി ഈടാക്കിയത് 6,37,350 രൂപ. 53 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് അമിതവേഗക്കാരും അഭ്യാസികളും കുടുങ്ങിയത്.
അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് വാഹനങ്ങളും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.
85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക (1,66,500 രൂപ) പിഴയായി ഈടാക്കിയത്. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.
ട്രാഫിക്ക് വിഭാഗം ഐ.ജി എ.അക്ബറിൻറെ നിർദ്ദേശപ്രകാരം സൗത്ത് സോൺ ട്രാഫിക്ക് എസ്.പി എ.യു സുനിൽ കുമാർ, നോർത്ത് സോൺ ട്രാഫിക്ക് എസ്.പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.
Discussion about this post