തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനഘട്ടത്തിൽ സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തിന്റെ സന്ദർശന ദിവസമായ ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിൽ സുരക്ഷ കർശനമാക്കി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പരിസരം, പൊതുസമ്മേളനം നടക്കുന്ന സെൻട്രൽ സ്റ്റേഡിയം, തിരുവനന്തപുരം നഗരം എന്നിവിടങ്ങൾ അതീവ സുരക്ഷാമേഖലയായി പരിഗണിക്കും.
ശനിയാഴ്ച സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ സിറ്റി പരിധിയിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ യോഗം ചേർന്നിരുന്നു. സുരക്ഷാ നടപടികളെക്കുറിച്ച് ചർച്ചചെയ്യാനും പോലീസുകാരുടെ അഭിപ്രായം തേടാനുമാണ് യോഗം ചേർന്നത്.
ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് അദ്ദേഹം സഞ്ചരിക്കുന്ന ഭാഗങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല. പ്രധാനമന്ത്രി എത്തുന്നതിനു മണിക്കൂറുകൾക്കു മുൻപ് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിലേക്കുള്ള ബസുകളുടെ പ്രവേശനവും പുറപ്പെടലും നിയന്ത്രിക്കും. ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതൽ 11 വരെ ഡിപ്പോ പ്രവർത്തിക്കില്ല. ഡിപ്പോയിൽ നിന്ന് സർവീസും ഉണ്ടാകില്ല. ഡിപ്പോ കോംപ്ലക്‌സിലെ കടകൾക്കും പ്രവർത്തനാനുമതി ഇല്ല. 11 മണി കഴിഞ്ഞ് പ്രവർത്തിക്കാം.
നിയന്ത്രണം നിലനിൽക്കുന്ന സമയത്ത് കെ എസ് ആർ ടി സി കോംപ്ലക്സിൽ പാർക്കിംഗ് അനുവദിക്കില്ല. ബസ് സ്റ്റാൻഡിലെ പാർക്കിംഗ് തലേ ദിവസം ഒഴിപ്പിക്കും. തമ്പാനൂരിൽ നിന്നുള്ള ബസ് സർവീസുകളെല്ലാം വികാസ് ഭവനിൽ നിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. വി.വി.ഐ.പി. സുരക്ഷയുടെ ഭാഗമായി തമ്പാനൂർ ഭാഗത്തെ സ്റ്റാൻഡുകളിൽ നിന്ന് ഓട്ടോറിക്ഷകളും മാറ്റിയേക്കും.
പ്രധാനമന്ത്രി വിമാനത്താവളത്തിൽ നിന്നു വരുന്ന സ്ഥലം മുതൽ പരിപാടി നടക്കുന്നയിടങ്ങൾവരെ പാർക്കിംഗ് അനുവദിക്കില്ല. ഈ സമയം വാഹനഗതാഗതത്തിനു പൂർണ നിയന്ത്രണമുണ്ടാകും. ചൊവ്വാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിലെ ഒന്ന്, രണ്ട് പ്ലാറ്റ്‌ഫോമുകളിലേക്കു പോകുന്നതിനും ടിക്കറ്റ് വിൽപ്പനയ്ക്കും നിയന്ത്രണമുണ്ടാകും.
നിയന്ത്രണങ്ങൾ സംബന്ധിച്ച് അന്തിമ കാര്യങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിലായി നിശ്ചയിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഓഫീസ് അറിയിച്ചു.
Discussion about this post