തിരുവനന്തപുരം: വരും മണിക്കൂറുകളിൽ ശക്തമായി മഴ ലഭിക്കാവുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയത്. നേരത്തെ ഇടുക്കിയിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർവരെ മഴ ലഭിക്കാം. ഇന്നലെയും ഇരു ജില്ലകളിലും ശക്തമായ മഴ ലഭിച്ചിരുന്നു. അതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. ഇടുക്കിയിൽ നാളെ ഇതേ അവസ്ഥ തുടരും. അതിനാൽ നാളെയും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
വരും മണിക്കൂറുകളിൽ പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇടിമിന്നലുള്ള സമയങ്ങളിൽ ജനങ്ങൾ വീടിനുള്ളിൽതന്നെ തുടരണമെന്ന് അധികൃതർ അറിയിച്ചു. കേരള തീരത്ത് ഇന്ന് ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്. രാത്രി 11.30 വരെയാണ് ഉയർന്ന തിരമാലയുണ്ടാകാൻ സാദ്ധ്യത. 0.5 മുതൽ 1.0 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. അതിനാൽ തീരമേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Discussion about this post