ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് വീണ്ടും മാറ്റി വച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നിന്ന് മലയാളിയായ ജസ്റ്റിസ് സി.ടി.രവികുമാർ പിന്മാറിയതിനെ തുടർന്നാണ് നീക്കം. മുപ്പത്തിമൂന്നാമത്തെ തവണയാണ് കേസ് ഇപ്പോൾ മാറ്റി വച്ചിരിക്കുന്നത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. ഹൈക്കോടതിയിൽ കേസ് കേട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിന്മാറിയത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കാനിരുന്നത്.
ഇരുവരും വാദം കേൾക്കുന്ന നാലാം നമ്പർ കോടതിമുറിയിൽ 21-ാം നമ്പർ കേസായാണ് ലാവലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. പനി ബാധിച്ച് ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ എം.എൽ.ജിഷ്ണു കത്ത് നൽകിയിരുന്നു.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. സംസ്ഥാനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post